2013, മാർ 24

ശിക്ഷ വിധിക്കേണ്ടത് സര്‍ക്കാരാണോ?


കടല്‍ക്കൊലക്കേസിലെ പ്രതികളായ നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന് ഇറ്റലിക്ക് ഇന്ത്യ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണു  വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പാര്‍ലമെന്റിനെ അറിയിച്ചിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലാത്തതിനാല്‍ വധശിക്ഷ ഉണ്ടാവില്ലെന്നാണത്രേ ഇന്ത്യ ഇറ്റലിയെ അറിയിച്ചത്.


ഇതിനെ ഏതു വിധത്തിലാണ് നിയമസംവിധാനം കൈകാര്യം ചെയ്യുക എന്നത് കണ്ടറിയേണ്ട കാര്യമാണ്. ഒരു കൊലപാതക്കക്കേസിലെ പ്രതികള്‍ക്ക് ഇത്തരമൊരു ഉറപ്പു കൊടുക്കാന്‍ ഒരു സര്‍ക്കാരിനു സാധിക്കുമോ എന്ന ചോദ്യമാണ് ഇവിടെ പ്രസക്തം. കോടതിയില്‍ വിചാരണ തുടങ്ങുന്നതിനു മുമ്പു തന്നെ ശിക്ഷ ഇന്നതായിരിക്കും എന്ന വിധത്തില്‍ ഒരു സര്‍ക്കാര്‍ ഉറപ്പുകള്‍ നല്‍കുന്നത് നിയമസംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിനു യോജിച്ചതാണോ?


ഇന്ത്യയിലെ സംവിധാനമനുസരിച്ച് കോടതികളാണ് വിധി പ്രസ്താവിക്കുന്നത്. അതിനുള്ള അര്‍ഹത സര്‍ക്കാരിനില്ല. കേസ് കോടതിയില്‍ എത്തി വിചാരണ നടത്തുകയും വാദപ്രതിവാദങ്ങള്‍ നടക്കുകയുമൊക്കെ വേണം. അതെല്ലാം കഴിഞ്ഞ് തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ കോടതി വിധി പ്രസ്താവിക്കും അപ്പോഴാണ് കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണോ അല്ലയോ എന്നൊക്കെ കണ്ടെത്തുന്നത്. ഇവിടെ വിചാരണ പോലും തുടങ്ങുന്നതിനു മുമ്പ് കേസ് നിസാരമാണെന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു വിദേശ രാജ്യത്തിന് ഉറപ്പു കൊടുത്തിരിക്കുന്നു. അതിലൂടെ വാസ്തവത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്മാരുടെ കുടുംബങ്ങളെ അവഹേളിക്കുക തന്നെയാണ് ചെയ്തിരിക്കുന്നത്.


കുറ്റം ചെയ്‌തോ ഇല്ലയോ എന്നൊക്കെ കണ്ടെത്താനുള്ള അവകാശവും അധികാരവും കോടതിക്കാണുള്ളത്. അതില്‍ ഒരു ജനായത്ത സര്‍ക്കാരിനു വലിയ പങ്കൊന്നും ഇല്ല. ഒരു കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ വേണ്ടി ഇത്തരം ഉറപ്പുകള്‍ കൊടുത്ത സംഭവം ഇതിനു മുമ്പു കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. ഇന്ത്യയിലെ നിയമസംവിധാനം അനുസരിച്ചുള്ള വിചാരണയ്ക്കു ശേഷം കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ ചിലപ്പോള്‍ കോടതി വധശിക്ഷ വിധിച്ചേക്കാം. അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പു നല്‍കാന്‍ സല്‍മാന്‍ ഖുര്‍ഷിദ് ആരാണ്? 


ഇറ്റലി എന്ന രാജ്യത്തോട് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന് അതിരുകവിഞ്ഞ വിധേയത്തം ഉണ്ടെന്നത് സത്യം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവിന്റെ താത്പര്യമാണ് കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യം. അവിടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കു വലിയ സ്ഥാനമൊന്നുമില്ല. ഇറ്റലിയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ വിറയ്ക്കുന്നവരാണ് കേന്ദ്ര മന്ത്രിസഭയിലിരിക്കുന്നതെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാവില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ സ്വദേശമായ ഇറ്റലിക്കെതിരേ എന്തെങ്കിലും ചെയ്യാന്‍ സര്‍ക്കാരിനു സാധിക്കില്ല. വലിയ നാടകങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി ഇറ്റലിക്കെതിരേ പ്രസ്താവനയിറക്കിയതു ചൂണ്ടിക്കാണിച്ചാലൊന്നും ഇന്ത്യയിലെ പ്രബുദ്ധരായ ജനതയെ പറ്റിക്കാനാവില്ല.



സുപ്രീം കോടതി നല്‍കിയ സമയ പരിധിക്കുള്ളില്‍ നാവികര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ അവരെ അറസ്റ്റ് ചെയ്യില്ലെന്നും കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ എന്ന പേരില്‍ കോടതിയില്‍ നിന്ന് അനുവാദം വാങ്ങി ഇറ്റലിയിലേക്കു പോയ കൊലയാളികളെ തിരികെ അയയ്ക്കില്ലെന്ന നിലപാടാണ് ഇറ്റലി സ്വീകരിച്ചത്. നാലാഴ്ചത്തേക്കെന്നു പറഞ്ഞ് നാട്ടിലേക്കു പോകാന്‍ അനുവദിച്ചവര്‍ തിരികെ വരില്ലെന്നു പറഞ്ഞപ്പോഴും കേന്ദ്ര സര്‍ക്കാരിന് വലിയ അനക്കമൊന്നുമുണ്ടായിരുന്നില്ല. ഒടുവില്‍, ഇറ്റാലിയന്‍ അംബാസഡര്‍ക്ക് നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്നു കോടതി വരെ പറഞ്ഞതോടെ മലക്കം മറിയുന്ന കാഴ്ചയും കണ്ടു. അതിന്റെ തുടര്‍ച്ചയായാണ് സോണിയാഗാന്ധിയുടെ പ്രസ്താവന വന്നത്.


ഇതെല്ലാം മനസിലാക്കാന്‍ തക്ക ശേഷിയുള്ള ഒരു ജനതയാണ് ഇവിടെയുള്ളതെന്നെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കേണ്ടതായിരുന്നു. ഇറ്റലിക്കാരെ കാണുമ്പോള്‍ കവാത്തു മറക്കുന്നവരെ ഭരണാധികാരികളായി ഇവിടെ വേണോയെന്നു തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.


കൊലക്കുറ്റം ചെയ്തവര്‍ക്ക് എന്തു ശിക്ഷ വിധിക്കണമെന്ന് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ തീരുമാനിക്കുന്ന അവസ്ഥ രാജ്യത്തിനു തന്നെ ഭൂഷണമല്ല. കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത് എന്ന ഒറ്റക്കാരണത്താല്‍ മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ ഇറ്റാലിയന്‍ നാവികര്‍ക്കു വേണ്ടി വാദിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിവുള്ളതു തന്നെ. ഇപ്പോള്‍ മന്ത്രി പറഞ്ഞിരിക്കുന്ന വാക്കുകളിലൂടെ നാവികരുടെ ഭാവി നമുക്കു പ്രവചിക്കാം. ചുരുങ്ങിയ ഏതെങ്കിലും ശിക്ഷ അവര്‍ക്കു ലഭിക്കുന്ന വിധത്തിലാകും പ്രോസിക്യൂഷന്‍ തെളിവുകള്‍ നിരത്തുകയെന്നതില്‍ തര്‍ക്കമില്ല. സര്‍ക്കാര്‍ അതിനുള്ള നിര്‍ദേശം ഇതിനകം നല്‍കിയിട്ടുണ്ടാകും.



ഒരുപക്ഷേ, ശിക്ഷ ലഭിക്കാത്ത വിധത്തിലും പ്രോസിക്യൂഷന്‍ വാദിച്ചേക്കാം. നാവികര്‍ ചെയ്തത് വലിയ കുറ്റമൊന്നുമല്ല എന്ന ധ്വനി സല്‍മാന്‍ ഖുര്‍ഷിദിന്റെ വാക്കുകളിലുണ്ട്. ഇറ്റലിക്കാര്‍ കുറ്റം ചെയ്താല്‍ അതു കുറ്റമല്ലാതാകുന്നത് എങ്ങനെയെന്ന് അദ്ദേഹം വ്യക്തമാക്കിയാല്‍ കൊള്ളാം.


നിലവില്‍ സര്‍ക്കാര്‍ ഇറ്റലിക്കു നല്‍കിയിരിക്കുന്ന ഉറപ്പ് ജുഡീഷ്യറിയുടെ അധികാരത്തിന്മേലുള്ള കടന്നു കയറ്റം തന്നെയാണെന്നതില്‍ തര്‍ക്കമില്ല. എന്തു ശിക്ഷയാണു വിധിക്കേണ്ടതെന്ന് ജുഡീഷ്യറിയോടു നിര്‍ദേശിക്കാന്‍ ലെജിസ്ലേച്ചറിന് അധികാരമുണ്ടോ എന്ന ചോദ്യം ഇവിടെ ഉയരുന്നു.


മത്സ്യത്തൊഴിലാളികളെ നിഷ്കരുണം വെടിവച്ചു കൊന്ന ഇറ്റാലിയന്‍ നാവികര്‍ക്കു വധശിക്ഷ തന്നെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇവിടെ ധാരാളമുണ്ട്. അങ്ങനെ ആരെങ്കിലും ചിന്തിക്കുന്നെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും ശിക്ഷ നല്‍കാന്‍ സാധിക്കുമോ എന്നാകും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുക. എല്ലാ വിധത്തിലും ഇറ്റലിയോടു വിധേയത്തം പ്രഖ്യാപിക്കാന്‍ മത്സരിക്കുന്ന കേന്ദ്ര മന്ത്രിമാരെ കാണുമ്പോള്‍ ലജ്ജിച്ചു തല താഴ്ത്താനേ സാധിക്കുന്നുള്ളൂ. സ്വന്തം പ്രജകളേക്കാള്‍ വലുതാണ് വിദേശത്തെ കൊലയാളികളുടെ ജീവനെന്നു കരുതുന്നവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും മറുപടി നല്‍കാന്‍ ജനങ്ങള്‍ക്കു സാധിക്കണം.

2013, മാർ 13

ഊമ്പപ്പാ വരാല് വെള്ളത്തില്‍.


കടലില്‍ മലയാളികളായ രണ്ട് മത്സ്യബന്ധന തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ സൈനികരെ ഇന്ത്യയിലേക്ക് മടക്കി അയക്കുകയില്ലെന്നുള്ള ഇറ്റലിയുടെ പ്രഖ്യാപനം യു പി എ സര്‍ക്കാരിനേറ്റ മറ്റൊരു പ്രഹരമാണ്. 


ജനദ്രോഹ നടപടികള്‍ ഒന്നൊന്നായി ചെയ്ത് കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ മറ്റൊരു ജനവിരുദ്ധ നടപടിയായിരുന്നു ഇറ്റാലിയന്‍ സൈനികര്‍ക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനായി നാട്ടിലേക്ക് പോകാന്‍ ജാമ്യം അനുവദിക്കാം എന്ന നിലപാട്. 


നീണ്ടകരയില്‍ നിന്നു കടലില്‍ പോയ ബോട്ടിലെ രണ്ടു തൊഴിലാളികളെയാണ് ഇറ്റാലിയന്‍ എണ്ണക്കപ്പലിലെ സുരക്ഷാഭടന്മാരായ ലസ്‌തോറെ മാസിമിലിയാനോയും സല്‍വത്തോറെ ലിയോണും ചേര്‍ന്ന് വെടിവെച്ചു കൊലപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 15-നായിരുന്നു സംഭവം. തുടക്കം മുതല്‍ തങ്ങളുടെ സൈനികരെ ഇന്ത്യയില്‍ നിന്ന് കടത്തിക്കൊണ്ടുപോകാന്‍ ഇറ്റലി എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കു പുറത്തായിരുന്നു സംഭവമെന്നും അതുകൊണ്ട് സൈനികരെ വിചാരണ ചെയ്യാന്‍ ഇന്ത്യക്ക് അധികാരമില്ലെന്നുമായിരുന്നു ഇറ്റലിയുടെ വാദം. കേരളത്തില്‍ ഈ സംഭവം ഉളവാക്കിയ ശക്തമായ പ്രതിഷേധവും ജനരോഷവുമാണ് ഇവര്‍ക്കെതിരേ കേസെടുത്ത് ഇവിടെത്തന്നെ വിചാരണ ചെയ്യാനുള്ള സാഹചര്യമൊരുക്കിയത്.


കൊലപാതകക്കേസില്‍ പ്രതികാളണെങ്കിലും വിദേശികള്‍ എന്നതു കണക്കിലെടുത്ത് പ്രത്യേക പരിഗണന നല്‍കിയാണ് ഇവരെ തടവില്‍ പാര്‍പ്പിച്ചത്. ജയിലിനു പകരം റസ്റ്റ് ഹൗസില്‍ കഴിയാന്‍ അനുവദിച്ചിരുന്നു. ബന്ധുക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടിലേക്കു പോകാന്‍ കഴിഞ്ഞ ഡിസംബര്‍ 22ന് കോടതി ഇവര്‍ക്ക് അനുവാദം നല്‍കി. ജനുവരി 10ന് തിരിച്ചെത്തണമെന്നായിരുന്നു വ്യവസ്ഥ. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ജാമ്യം നല്‍കുന്നതിനോട് അനുകൂലമായിരുന്നു. 


ഇനി ഇവര്‍ മടങ്ങിവരാന്‍ പോകുന്നില്ലെന്നുള്ള വിമര്‍ശനത്തിന്റെ മുന ഒടിച്ച് ആറുദിവസം മുമ്പുതന്നെ സൈനികര്‍ കേരളത്തില്‍ തിരിച്ചെത്തി എല്ലാവരെയും ഞെട്ടിച്ചു. ഇതിനുശേഷമാണ് സുപ്രീംകോടതി ഇടപെട്ട് കേസിന്റെ വിചാരണയും സൈനികരുടെ തടവ് ചുമതലയുമൊക്കെ തങ്ങളുടെ നിയന്ത്രണത്തിലാക്കിയത്. സൈനികരെ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ കഴിയാന്‍ അനുവദിക്കുകയും ചെയ്തു. ഇത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.


തുടക്കംമുതല്‍ തങ്ങളുടെ സൈനികരെ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവന്ന ഇറ്റാലിയന്‍ സര്‍ക്കാര്‍ ദേശിയ തെരഞ്ഞെടുപ്പ് ആയുധമാക്കി അവര്‍ക്ക് ജാമ്യം അനുവദിപ്പിക്കാന്‍ അടുത്ത നീക്കം നടത്തി. വോട്ടു ചെയ്യാനായി സൈനികര്‍ക്ക് ജാമ്യം അനുവദിക്കണമെന്നുള്ള ഇറ്റലിയുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. എല്ലാ നയതന്ത്ര സന്നാഹങ്ങളും ശക്തമായി ഉപയോഗിച്ചുകൊണ്ടായിരുന്നു ഇറ്റലി ഇതിനായി നീക്കം നടത്തിയത്. ഇറ്റലിയെന്നു കേള്‍ക്കുമ്പോള്‍ മുട്ടുവിറയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജാമ്യത്തിന് അനുകൂലമായിരുന്നു. അതോടെ ഇറ്റാലിയന്‍ അംബാസിഡറുടെ സത്യവാങ്മൂലത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ സുപ്രീംകോടതി സൈനികര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഫെബ്രുവരി 22നായിരുന്നു ഇത്. നാലാഴ്ച കഴിയുമ്പോള്‍ മടങ്ങി എത്തണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. 


രണ്ട് ഇന്ത്യാക്കാരെ കൊലപ്പെടുത്തിയ ഇവര്‍ക്ക് നിസാര കാര്യത്തിനു ജാമ്യം അനുവദിക്കരുതെന്ന് ഒട്ടേറെ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അതൊക്കെ അവഗണിച്ച് ജാമ്യം അനുവദിച്ചെന്നു മാത്രമല്ല, കര്‍ശന വ്യവസ്ഥകള്‍ മുന്നോട്ടുവയ്ക്കാന്‍ കോടതി തയ്യാറായതുമല്ല. ഇറ്റാലിയന്‍ അംബാസിഡറുടെ ഉറപ്പ് അവിശ്വസിക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെയും നിലപാട്.


ആശങ്കകള്‍ ശരിവയ്ക്കുംവിധം ഒരു ബോംബ് സ്‌ഫോടനം പോലെ ഇറ്റലിയുടെ പ്രഖ്യാപനം വന്നിരിക്കുകയാണ്. തങ്ങളുടെ സൈനികരെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ഇറ്റലി നമ്മുടെ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. മനഃസാക്ഷി ഉള്ളവരൊക്കെ ഞെട്ടിയെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ അമരക്കാര്‍ ഞെട്ടിയിരിക്കാന്‍ സാധ്യതയില്ല. കാരണം, ഇറ്റാലിയന്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ചേര്‍ന്നുള്ള ഒരു നാടകമായിരുന്നു സൈനികരുടെ ജാമ്യനടപടി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ, കേന്ദ്രസര്‍ക്കാര്‍ കോടതിയെയും സ്വാധീനിച്ചിരിക്കാം. സൈനികരുടെ തിരിച്ചുവരവ് നിര്‍ബന്ധിതമാക്കുന്ന കര്‍ശന വ്യവസ്ഥകള്‍ ഇല്ലാതെ ജാമ്യം അനുവദിക്കാനുള്ള കാരണം അതാവാം.



ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയുകയില്ലെന്നും സൈനികരെ വിട്ടുകിട്ടാന്‍ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. (:-( ഇറ്റാലിയന്‍ അംബാസിഡറെ വിദേശകാര്യമന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി സര്‍ക്കാരിന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇനി ഈ വിഷയത്തില്‍ ആത്മാര്‍ത്ഥതയില്ലാത്ത കുറെ പ്രഖ്യാപനങ്ങളും പതിവു ചട്ടക്കൂട്ടില്‍ ഒതുങ്ങുന്ന നടപടികളും ഉണ്ടാകും. അവയൊന്നും സൈനികരെ ഇന്ത്യയിലെത്തിക്കാന്‍ സഹായിക്കുകയില്ല.



തങ്ങളുടെ സൈനികരെ തിരിച്ചയക്കുകയില്ലെന്ന് തിങ്കളാഴ്ച വൈകുന്നേരം ഇറ്റാലിയന്‍ സര്‍ക്കാര്‍ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചതാണ്. ഇന്നലെ രാവിലെ പ്രധാനമന്ത്രിയെ കണ്ട് ആവലാതി പറയാന്‍ പാഞ്ഞെത്തിയ കേരളത്തില്‍നിന്നുള്ള എംപിമാരോട് അദ്ദേഹം പറഞ്ഞത് പത്രവാര്‍ത്തയില്‍ നിന്നാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നാണ്! ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാന്‍ കഴിയുകയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരംതന്നെ ഈ നിലപാട് തിരുത്തിയ പ്രധാനമന്ത്രി ആരെയാണ് പേടിക്കുന്നതെന്നാണ് അറിയേണ്ടത്.


ഒരു വിദേശരാജ്യത്ത് കൊലക്കുറ്റത്തിന് ജലിലിലായ തങ്ങളുടെ രണ്ട് പൗരന്മാരെ രക്ഷിക്കാന്‍ ഇറ്റലി കാട്ടിയ ശുഷ്കാന്തി ഇന്ത്യന്‍ ഭരണാധിപന്മാരെ ലജ്ജിപ്പിക്കേണ്ടതാണ്. കാരണം വിസയുടെ കാലവധി കഴിഞ്ഞും തങ്ങി, മതിയായ രേഖകള്‍ ഇല്ലാതെ എത്തി ജോലി നേടി തുടങ്ങിയ വിസ ചട്ടങ്ങളുടെയും അല്ലറ ചില്ലറ മോഷണത്തിന്റെയുമൊക്കെ പേരില്‍ 6569 ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്നുണ്ട്. ഇവരില്‍ ചെറിയൊരു ശതമാനമാണ്.മയക്കുമരുന്നുകടത്ത്, ബലാല്‍സംഗം മുതലായ കടുത്ത കുറ്റങ്ങള്‍ ചെയ്തിട്ടുള്ളത്. അവശേഷിക്കുന്ന വലിയൊരു വിഭാഗത്തെ രക്ഷിക്കാന്‍ ഇന്ത്യന്‍ എംബസികള്‍ ഒന്നും ചെയ്യുന്നില്ലെന്ന് പരാതി വ്യാപകമാണ്. 

എന്തിന് സോമാലിയയിലും ഫിലിപ്പീന്‍സിലും അഫ്ഗാനിസ്ഥാനിലും കൊള്ളക്കാരുടെയും തീവ്രവാദികളുടെയും തടവിലായ സ്വന്തം പൗരന്മാരെപ്പോലും മോചിപ്പിക്കുവാന്‍ യധാവിധി ഇടപെടാന്‍ സാധിക്കാത്ത ഇന്ത്യയിലെ ഭരണാധികാരികള്‍ ഇറ്റാലിയന്‍ കൊലയാളികളെ തിരികെ എത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഈ രാജ്യത്തെ ഒരു പൂച്ചക്കുഞ്ഞുപോലും വിശ്വസിക്കില്ല.


വാറന്‍ ആന്‍ഡേഴ്സണെ പൊലെ, ഒക്ടാവിയോ ക്വട്രോച്ചിയെ പോലെ, ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ പോലെ, ലസ്‌തോറെ മാസിമിലിയാനോയും സല്‍വത്തോറെ ലിയോണും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തി സ്വന്തം നാട്ടില്‍ സര്‍വ സൗകര്യങ്ങളോടെയും സ്വതന്ത്രരായി വിരാജിക്കും. ഇവിടെ ഉന്നതരുടെ അരമനകളിലും അധികാരകേന്ദ്രങ്ങളിലും ആഹ്ലാദത്തിന്റെ വെളുത്ത പുക ഉയരും.

ഈ സാഹചര്യത്തില്‍ ഈ തിരുട്ടു നാടകത്തില്‍ പങ്കാളിത്തമില്ലാത്ത മുഴുവന്‍ ഭാരതീയരോടും പറയാന്‍ ഒറ്റ വാചകമേ മനസില്‍ വരുന്നുള്ളു

ഊമ്പപ്പാ വരാല് വെള്ളത്തില്‍