2012, ഡിസം 23

അരിവിലയുടെ നിലവിളി

പൊതുവിപണിയില്‍ അരിവില 26നും 36നും ഇടയിലാണെന്ന്‌ കേരളത്തിലെ ഭക്ഷ്യമന്ത്രി തീര്‍ത്തു പറയുമ്പോഴും കുത്തരി കിട്ടാന്‍ സംസ്‌ഥാനത്തെവിടെയും നാല്‍പതിലധികം രൂപ മുടക്കണം. മധ്യകേരളത്തില്‍ പ്രധാനമായി ഉപയോഗിക്കുന്ന കുട്ടനാടന്‍ റോയല്‍(46 രൂ), അമ്മ (47.50 രൂ), പൊന്‍മണി (45 രൂ) എന്നിവയുടെ വിലയും മന്ത്രിയുടെ ലക്ഷ്‌മണരേഖയ്‌ക്കു മീതേ.

മന്ത്രി അനൂപ് ജേക്കബ് ഒരുപക്ഷേ ദുബായിലെ അരിവില ആയിരിക്കും ഉദ്ദേശിച്ചിരിക്കുക എന്നു തോന്നുന്നു. നാട്ടില്‍ നിന്നും അരിവിലയുടെ നിലവിളി ഉയരുമ്പോഴും ഞങ്ങള്‍ക്കിവിടെ ദുബായില്‍ പാലക്കാടന്‍ മട്ട അധവാ ചുവന്ന കുത്തരി ഒരു കിലോ രണ്ടര ദിര്‍ഹം നിരക്കില്‍ സുലഭമായി ലഭിക്കുന്നു ( AED 1 = Rs.14.70 എന്ന ഇന്നത്തെ വിനിമയ നിരക്കു പ്രകാരം നാട്ടിലെ 36 രൂപ 75 പൈസ വിലയ്ക്ക് ഒരു കിലോ ഒന്നാംതരം കുത്തരി).


അത്ഭുതം തോന്നുന്നവര്‍ക്ക് തെളിവിനായി ഇതാ രണ്ടു ദിവസം മുന്‍പ് ഞാന്‍ പത്തുകിലോ അരി (5 കിലോയുടെ 2 പാക്കറ്റ്) വാങ്ങിയതിന്റെ ബില്ല് ചുവടേ ചേര്‍ക്കുന്നു.




ഇനിയിപ്പോള്‍ ക്രിസ്തുമസ് അവധിക്ക് നാട്ടില്‍ പോകുന്നവര്‍ അരികൂടി വാങ്ങിക്കൊണ്ട് പോകുന്നത് നന്നായിരിക്കും.


മന്ത്രിയുടെ ജന്മനാടായ കൂത്താട്ട്‌കുളത്ത്  ബ്രാന്‍ഡഡ്‌ ഇനങ്ങളായ പവിഴം, നിറപറ, ഡബിള്‍ഹോഴ്‌സ് തുടങ്ങിയവയ്‌ക്ക് 48-നു മുകളിലാണ്‌ വില. അവ കിട്ടാനുമില്ല. പിന്നെ മന്ത്രിക്കെവിടെനിന്നു കിട്ടി 26-36 എന്ന വിലത്തോത്‌?

കോട്ടയത്ത്‌ പൊതുവിപണിയില്‍ കുത്തരിക്ക്‌ 45നുമേലാണ്‌ ഇപ്പോഴും വില. ചുവന്ന മട്ടയ്‌ക്ക് (കുത്തരി) ഇന്നലെ 48 രൂപയായിരുന്നു ചില്ലറ വില. മൊത്തവില 45.50. കൊച്ചിയില്‍ മട്ടയ്‌ക്ക് 46.50 രൂപയാണ്‌ ചില്ലറ നിരക്ക്‌. ഒറ്റപ്പുഴുക്കന്‌ 42 രൂപയും ഇരുപുഴക്കന്‌ 43 രൂപയും നല്‍കണം. പ്രമുഖ ബ്രാന്‍ഡഡ്‌ അരികള്‍ പല ചില്ലറ വില്‍പനശാലകളും എടുക്കുന്നില്ല.  അരി ലോഡ്‌ തിങ്കളാഴ്‌ചകളിലാണ്‌ എത്താറ്‌. അതിനാല്‍ വിലയിലെ വ്യതിയാനം ചൊവ്വാഴ്‌ചയേ വിപണിയില്‍ പ്രതിഫലിക്കൂ. 34-35 രൂപ നിരക്കിലാണ്‌ സാധാരണ പച്ചരി ഇന്നലെ വിറ്റത്‌. ജനങ്ങള്‍ ഏറെ ഉപയോഗിക്കുന്ന ജയ അരിക്ക്‌ 42 രൂപ. ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് പച്ചരിക്ക് ഡിമാന്റ് കൂടുമെന്ന സാഹചര്യത്തില്‍ വിലയില്‍ ഇനിയും വര്‍ദ്ധന പ്രതീക്ഷിച്ചേ മതിയാകൂ.


റേഷന്‍ കടകളില്‍ സ്‌പെഷല്‍ അരി എത്തിയെന്ന അവകാശവാദവും തെറ്റാണ്‌. തലസ്‌ഥാന ജില്ലയില്‍ ഉള്‍പ്പെടെ പല ജില്ലകളിലും സ്‌പെഷല്‍ എത്തിയിട്ടില്ല.  മാവേലി സ്‌റ്റോറുകളില്‍നിന്നു 27.50 രൂപയ്‌ക്കു ലഭിക്കുന്ന അരിയുടെ ഗുണനിലവാരം കുറവാണെന്നു വ്യാപക പരാതിയുണ്ട്‌.


മുകളില്‍ നാം കണ്ട വില വിവര പട്ടികകളുടെ അടിസ്ഥാനത്തില്‍ നാം മനസിലാക്കേണ്ട വസ്തുത എന്താണ്?
അരിവില കുതിക്കുന്നതിനു കാരണം അരിയുടെ ദൗര്‍‌ലഭ്യമോ, കടത്തു കൂലിയിലെ വര്‍ദ്ധനവോ ഒന്നുമല്ല, ഭരണാധികാരികളുടെ പിടിപ്പുകേടും പൂഴ്തിവെപ്പുകാരും കരിഞ്ചന്തക്കാരുമായുള്ള ഒത്തുകളിയും മാത്രം.


തന്റെ രാജ്യത്തെ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കണം എന്നു ആത്മാര്‍ഥമായ ആഗ്രഹവും അതു ലഭ്യമാക്കാനുള്ള നിശ്ചയദാര്‍ഡ്യവും ഉള്ള ഒരു ഭരണകൂടത്തിനും ഭരണാധികാരിക്കും അതു നിഷ്പ്രയാസം സാധിക്കും എന്നുള്ളതിന്റെ ഉദാത്തമായ ഉദാഹരണമാണ് ഈ വില വിത്യാസം, ദുബയില്‍ തദ്ദേശിയരായ ആരും ഉപയോഗിക്കുന്ന അവശ്യ വസ്തുവല്ല പാല‍ക്കാടന്‍ മട്ട എന്ന ചുവന്ന കുത്തരി.  ഇവിടെ വിദേശികളായ മലയാളികള്‍ മാത്രം ഉപയോഗിക്കുന്ന ഈ അരിക്കു പോലും അനിയന്ത്രിതമായ വിലക്കയറ്റം ഉണ്ടാകാതെ ജാഗ്രത പാലിക്കുന്ന ദുബായ് ഭരണാധികാരി "ഹിസ് ഹൈനസ്" എന്ന വിശേഷണത്തിന് തികച്ചും യോഗ്യന്‍ തന്നെ.

അതേസമയം മാസപ്പടി എത്തിക്കാത്ത മൊത്തവ്യാപാരികളെയും, റേഷന്‍ കടക്കാരെയും റെയ്ഡ് നടത്തി വിരട്ടുകയും നുണോരമയില്‍ അതിന്റെ പുകഴ്തിയെഴുതിയ വാര്‍ത്ത വായിച്ച് പുളകം കൊള്ളുകയും ചെയ്യുന്ന കേരളത്തിലെ ജനായത്ത ഭരണക്കാര്‍ തങ്ങള്‍ നാടിന്റെ ശാപമാണെന്ന് ഓരോദിവസവും തെളിയിച്ചുകൊണ്ടിരിക്കുന്നു.


റോമന്‍ സാമ്പ്രാജ്യം കത്തിയെരിയുമ്പോള്‍ അവിടുത്തെ ചക്രവര്‍ത്തി  വീണ വായിച്ചു. റോമില്‍ അങ്ങനെയെങ്കില്‍ ഇങ്ങ് കൊച്ചു കേരളത്തില്‍  അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ച് സാധാരണക്കാരന്റെ ജീവിതം തന്നെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ കേരളത്തിലെ ചില മന്ത്രിമാര്‍ തെക്കോട്ടും, വടക്കോട്ടും ഉദ്ഘാടന മാമാങ്കത്തിനു നടക്കുന്നതല്ലാതെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഒരോ ഓമന പേരു നല്‍കി  വലിയ മേളകള്‍ കോടികള്‍ മുടക്കി നടക്കുന്നു. ഇതിന്റെ പ്രയോജനം ആര്‍ക്കാണ് കിട്ടുകയെന്നത് ചോദ്യമായി അവശേഷിക്കുന്നു. സംസ്ഥാന നിയമ നിര്‍മ്മാണ സഭയായ നിയമസഭയിലും, പുറത്തും പ്രതിപക്ഷം നടത്തുന്ന സമരങ്ങള്‍ കണ്ടില്ലെന്നു നടിച്ചു പുശ്ഛിച്ചു തള്ളാനാണ് സംസ്ഥാന ഭക്ഷ്യമന്ത്രി ശ്രമിക്കുന്നത്.


നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയ ചര്‍ച്ചയ്‌ക്കൊടുവില്‍ കഴിഞ്ഞ ദിവസം  സഭ പ്രക്ഷുബ്ധമായി. മന്ത്രി അനൂപ് ജേക്കബിനെ ചര്‍ച്ചയ്ക്കു മറുപടി പറയാന്‍ അനുവദിക്കാതെ  പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി.  മന്ത്രിയെ മറുപടി പറയാന്‍ അനുവദിക്കാതെയുള്ള മര്യാദകേട് കാട്ടരുതെന്നു മുഖ്യമന്ത്രി ക്ഷുഭിതനായി പറഞ്ഞതോടെ ബഹളം ശക്തമായി. സംസ്ഥാനത്ത് അരിവില നിയന്ത്രിക്കുന്നതാരെന്നു സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ അറിയാത്ത അവസ്ഥയാണിപ്പോള്‍. അരിയെത്രയെന്നു ചോദിച്ചാല്‍ പയറഞ്ഞാഴി എന്നരീതിയിലാണു മന്ത്രി അനൂപ് മറുപടി പറയുതെന്ന് സിപിഎം അംഗം ശ്രീരാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.


അരിക്കു പലയിടത്തും പല വിലയാണ്. കച്ചവടക്കാര്‍ പൂഴ്ത്തിവച്ച് അരിക്കു വിലകൂട്ടുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ന്യായം. ഇത്തരം കരിച്ചന്തക്കാര്‍ക്കെതിരേ നടപടിയെടുക്കാനാകാത്ത നിസഹായനായി മുഖ്യമന്ത്രി നോക്കിനില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുയാണ്. കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടിയിട്ടും ക്രിയാക്തമായി ഇടപെടാത്ത കണ്ണില്‍ ചോരയില്ലാത്ത നിലപാടാണ് സംസ്ഥാനത്തു നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്ക്. ഗോഡൗണുകളില്‍ കെട്ടികിടക്കുന്ന അരി നശിക്കുമ്പോള്‍ സപ്ലൈകോയില്‍ സാധാരണക്കാര്‍ക്ക് അരി ലഭിക്കുന്നില്ല. ഇതെന്തു പൊതുവിതരണ സമ്പ്രദായം ആണ്?  ഇവിടെ കൃത്രിമവിലക്കയറ്റം സൃഷ്ടിക്കുന്ന കൊള്ളക്കാരെ പിടിക്കാന്‍ പൊലീസില്ലേ? വന്‍കിട കച്ചവടക്കാര്‍ നടത്തുന്ന ഈ കൊള്ളയ്‌ക്കെതിരേ എന്താണ് നടപടിയെടുക്കാത്തത്?   കരിഞ്ചന്തക്കാരെ പിടിക്കാന്‍ റെയ്ഡുകള്‍ നടത്തുന്നുണ്ടെന്ന അനൂപിന്റെ പരാമര്‍ശത്തിനിടെ അങ്ങനെയെങ്കില്‍ എത്ര പേരെ അറസ്റ്റ് ചെയ്‌തെന്നും വ്യക്തമാക്കണമെന്നു സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍  ആവശ്യപ്പെട്ടു. ഇതിനു കൃത്യമായി അനൂപ് മറുപടി പറയാന്‍ മന്ത്രി അനൂപ് ജേക്കബിന് കഴിഞ്ഞില്ല. .

വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഈ അടുത്ത കാലത്തൊന്നും കണ്‍ടിട്ടില്ലാത്ത വിധം രൂക്ഷമായിരിക്കുന്ന ഈ അവസരത്തിലാണ് സിവില്‍ സപ്ലസ് ഡയറക്റ്ററേറ്റിലെ അക്കൗണ്ട്സ് ഓഫീസര്‍ ശ്രീലത രഹസ്യ ക്യാമറയില്‍ കുടുങ്ങിയ ദൃശ്യങ്ങള്‍ പുറത്തായിരിക്കുന്നത്, വിലക്കയറ്റം നിയന്ത്രിക്കാന്‍ ചെറുവിരല്‍ പോലും അനക്കാന്‍ കേരള സര്‍ക്കാര്‍ മടിക്കുന്നതിലെ സാംഗത്യവും അതേപറ്റി നിശ്ശബ്ദത പാലിക്കുന്ന സിന്‍ഡിക്കേറ്റ് മാധ്യമന്‍ങ്ങളുടെ കള്ളക്കളികളും സംബന്ധിച്ച് പൊതു ജനത്തിന്റെ സംശയം പൂര്‍ണമായും ശരിവെക്കുന്ന വെളിപ്പെടുത്തലുകളാണ് സുരക്ഷിതമെന്നു കരുതിയ സാഹചര്യങ്ങളുടെ ബലത്തില്‍ അബദ്ധത്തിലെങ്കിലും ശ്രീലതയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.


പിറവം ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി ഓരോ റേഷന്‍ ഡീലറില്‍ നിന്നും പതിനായിരം റൂപ വീതം പിരിച്ച് ജോണി നെല്ലൂരിനെ ഏല്‍പ്പിച്ചു എന്ന വെളിപ്പെടുത്തല്‍ അവഗണിച്ചു തള്ളാവുന്നതല്ല. മന്ത്രിയാകുന്നതിനു മുന്നേ, എമ്മെല്ലേ പോലും ആകുന്നതിനു മുന്‍പേ, വന്‍‌തുക പിരിവു തുടങ്ങിയെങ്കില്‍ മന്ത്രിപദം കിട്ടിയ ശേഷം എത്ര ഭീകരമായ കൊള്ള നടത്തിയിരിക്കും എന്നൂഹിക്കാന്‍ വലിയ ചാണക്യ ബുദ്ധിയുടെ ഒന്നും ആവശ്യമില്ല.


പിറവം ഉപതിരഞ്ഞെടുപ്പില്‍ മദ്യമായും പണമായും മറ്റു പലവകയായും ഒഴുക്കിയതും അതിന്റെ മറവില്‍ ഹരിശ്ചന്ദ്രന്മാരായ യൂഡിയെഫ് നേതാക്കന്മാര്‍ മുക്കിയതുമായ ( DCC ഓഫീസ് പണിക്ക് പൊതുയോഗം നടത്തി സ്വീകരിച്ച പണം സ്റ്റേജില്‍ നിന്നും തന്നെ തല്‍ക്ഷണം അടിച്ച് മാറ്റിയ വിരുതന്മാര്‍ കണക്കില്ലാത്ത പണത്തിനോടെങ്ങിനെ പ്രതികരിക്കാം എന്നത് ഇവിടെ ചിന്തനീയം) മുഴുവന്‍ പണത്തിന്റെയും ഭാരം റേഷന്‍ വ്യാപാരികളും മറ്റു ഭക്ഷ്യോല്‍പന്ന മൊത്ത വിതരണക്കാരും വഹിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍, ആ തുകയും അതിന്റെ പലിശയും അവര്‍ പൊതു വിപണിയില്‍ നിന്നും ഈടാക്കും എന്നത് സുവിദിതമാണല്ലോ? ഭരണം ഏല്‍പ്പിച്ച പൊതുജനത്തോടില്ലാത്ത വിധേയത്വവും ഉത്തരവാദിത്വവും പണം മുടക്കി മന്ത്രിസ്ഥാനം തരപ്പെടുത്തി നല്‍കിയവരോട് കാണിക്കാതിരിക്കാന്‍ മന്ത്രിക്കു സാധിക്കയുമില്ല.


അതിനാല്‍ ജാതിയും, മതവും, ഇടയലേഘനവും സിന്‍ഡിക്കേറ്റ് പത്ര പ്രചരണവും, പരിഗണിച്ച് വോട്ട് ചെയ്ത് സത്ഭരണം സ്വന്തമാക്കിയവരോടൊപ്പം ബഹുഭൂരിപഷം വരുന്ന നിരപരാധികളായ പൊതുജനത്തിനും ഇവരെയൊക്കെ സഹിക്കാം, അല്ലെങ്കില്‍ നമ്മെയും ഇവിടെനിന്നും രക്ഷിക്കാന്‍ ഇറ്റലിയുടെ പ്രത്യേക വിമാനം വരുമെന്നു പ്രത്യാശിക്കാം.