2012, മാർ 10

പ്രതിബദ്ധത

പിറവത്ത് ജനങ്ങളെ വിലക്കെടുക്കാന്‍ സാധിക്കില്ലെന്നു മനസിലാക്കിയ യൂഡിയെഫ് നെയ്യാറ്റിങ്കരയിലെ വിഭാഗീയനെ വിലയ്ക്കെട്ത്തുകൊണ്ട് ദുര്‍ഭരണം നിലനിര്‍ത്താന്‍ നാണം കെട്ട മറ്റൊരു കളി കൂടി പുറത്തെടുത്തിരിക്കുന്നു. കക്ഷിരാഷ്ട്രീയത്തിനും കച്ചവട താത്പര്യങ്ങള്‍ക്കുമെല്ലാം ഉപരിയായി ജനക്ഷേമത്തെ കണ്ടിരുന്ന നേതാക്കളുടെ തലമുറ കൊഴിഞ്ഞു പോയി എന്നതിന്റെ ഉത്തമോദാഹരണമാണ് ഇന്നലെ നെയ്യാറ്റിന്‍കര എംഎല്‍എ ശെല്‍വരാജിന്റെ രാജി.


അതിലൂടെ പിറവത്ത് ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി പ്രചാരണ രംഗത്ത് ഇടതുപക്ഷം നേടിയ മേല്‍ക്കൈ വാത്തയാകുന്നതിനു തടയിടാനും ചര്‍ച്ചകള്‍ വഴിമാറ്റിക്കൊണ്ട് ജനവികാരം മൂടിവെക്കുവാനും, പണംവും മദ്യവും വിതരണം ചെയ്ത് വോട്ട് പിടിക്കാനുള്ള ശ്രമം നടക്കുന്നു എന്ന തോമസ് ഐസക്കിന്റെ ആരോപണത്തില്‍ നിന്നും ശ്രദ്ധതിരിക്കാനും  യൂഡിയെഫ് നേതാക്കള്‍ക്കും മനോരമാദി മാധ്യമങ്ങള്‍ക്കും സാധിച്ചു.


പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഇരയെന്ന നിലയില്‍ സഹതാപം ആര്‍ജിക്കാമെന്നു കരുതിയായിരിക്കണം അദ്ദേഹം രാജി വച്ചത്. അതേസമയം  പണത്തിനോ സമാനമായ മറ്റെന്തെങ്കിലും പ്രലോഭനങ്ങള്‍ക്കോ വശംവദനായി വലതു പാളയത്തിലേക്ക് നേരിട്ട് പോയാല്‍ കൂറുമാറ്റ നിയമ പരിധിയില്‍ പെടും എന്നു മനസിലാക്കാന്‍ ശെല്‍വരാജിനോ ഈ നാടകം സംവിധാനം ചെയ്ത ധര്‍മപുത്രന്മാര്‍ക്കോ കാഴ്ചക്കാര്‍ മാത്രമായി പോയ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കോ ജനങ്ങള്‍ക്കോ അധികം തലപുകക്കേണ്ട ആവശ്യമില്ല.


ഇത്തരം രാഷ്ട്രീയ നാടകങ്ങളേക്കാള്‍ എത്രയോ മുകളിലാണ് ജനങ്ങളുടെ ജീവിതം. അതു തിരിച്ചറിയാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നു വേണം കരുതാന്‍. നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെ നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ചുമതലപ്പെട്ടയാളായിരുന്നു ശെല്‍‌വരാജ്. അതിനു പകരം, പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് രാജിവച്ചതിലൂടെ വോട്ടു ചെയ്തു ജയിപ്പിച്ച ജനങ്ങളെ യഥാര്‍ത്ഥത്തില്‍ വെല്ലുവിളിക്കുകയാണ് ചെയ്തിരിക്കുന്നതെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ജനങ്ങള്‍ നിരയായി നിന്നു വോട്ടു ചെയ്തു തെരഞ്ഞെടുത്തയയ്ക്കുന്ന പ്രതിനിധിയില്‍ നിന്നു പ്രതീക്ഷിക്കുന്ന ചിലതുണ്ട്. അതിന്റെയെല്ലാം തകര്‍ച്ചയാണ് ഇവിടെ കാണുന്നത്.


ജനപ്രതിനിധിയുടെ അന്തിമമായ കൂറ് ജനങ്ങളോടായിരിക്കണം. പാര്‍ട്ടിയില്‍ എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അത് അവിടെയാണു തീര്‍ക്കേണ്ടത്. രാജി വെക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നതു സത്യം. എന്നാല്‍, അതിനു കാതലായ കാരണമുണ്ടാകണം. പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളന പ്രതിനിധി ആക്കിയില്ല എന്നത് നിയമസഭാംഗത്വം രാജി വെക്കാന്‍ തക്ക കാരണമാണ്  എന്നു വിശ്വസിക്കുന്നവരല്ല കേരളീയര്‍. അതു മനസിലാക്കാന്‍ എല്ലാ ജനപ്രതിനിധികള്‍ക്കും സാധിക്കണം. ഓരോ തെരഞ്ഞെടുപ്പും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന അധിക സാമ്പത്തിക ബാധ്യതയെക്കുറിച്ചു പോലും ചിന്തിക്കാന്‍ ശേഷിയില്ലാത്തവരാണോ നമ്മുടെ ജനപ്രതിനിധികളെന്ന സംശയം സ്വാഭാവികമായും ഉണ്ടാകുന്നു. തെരഞ്ഞെടുപ്പു നടത്തുന്നതിന് ഇടയ്ക്കിടെ അവസരമൊരുക്കുന്നതിലൂടെ നാടിന്റെ ഖജനാവു തന്നെയാണ് ചോരുന്നത്. സര്‍ക്കാരിന്റെ പണം എന്നാല്‍ ഇവിടുത്തെ ജനങ്ങളുടെ പണമാണ്. നികുതിയായും മറ്റും സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് ഈടാക്കുന്ന പണം തോന്നിയതു പോലെ ചെലവാക്കുന്ന സര്‍ക്കാര്‍ ശൈലി തന്നെ വിമര്‍ശനവിധേയമാണ്. അതിനിടയിലാണ് അഞ്ചു വര്‍ഷത്തേക്കു തെരഞ്ഞെടുത്തയച്ച ജനപ്രതിനിധി പണത്തിനോ  പ്രലോഭനങ്ങള്‍ക്കോ വശംവദനായി  രാജിവെക്കലിലൂടെ അധികഭാരം കെട്ടിയേല്‍പ്പിക്കുന്നത്.


ധാര്‍മികമായും നൈതികമായും ഇത്തരം രാജികള്‍ ജനാധിപത്യത്തിനു ഭൂഷണമല്ല. എന്തു കാരണത്തിന്റെ പേരിലായാലും ജനങ്ങളുടെ പണം നഷ്ടപ്പെടുത്തുന്നതിനു കൂട്ടു നില്‍ക്കുന്നത് പൊതുപ്രവര്‍ത്തകര്‍ക്കു ഭൂഷണമല്ല. ശെല്‍വരാജിന് തന്റെ പരാതി പാര്‍ട്ടിയോടു പറയാമായിരുന്നു. പാര്‍ട്ടി സമ്മേളനത്തിനു പ്രതിനിധിയാക്കിയില്ലെന്ന കാരണം പറഞ്ഞ് ജനങ്ങള്‍ ഏല്പിച്ച ഉത്തരവാദിത്തം നിസാരമായി തള്ളിക്കളയുന്നത് ശരിയല്ല. ഓരോ ജനപ്രതിനിധിയെയും തെരഞ്ഞെടുക്കുന്നത് ഇവിടുത്തെ ജനങ്ങളാണ്. അവരുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണ് ഓരോ വിജയവും. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ വരിയായി നിന്ന് വോട്ടു ചെയ്യുക എന്നത് ജനങ്ങളുടെ കര്‍ത്തവ്യമാണെന്നും, ജയിച്ചു കഴിഞ്ഞാല്‍ അവരെ പരിഗണിക്കേണ്ടതില്ലെന്നും നേതാക്കള്‍ക്കു തോന്നലുണ്ട്. ഇവിടെ നടക്കുന്നതും അതു തന്നെ. ജനങ്ങളുമായി എന്തെങ്കിലും ബന്ധം പുലര്‍ത്താത്ത ജനപ്രതിനിധികള്‍ ഇവിടെയുണ്ട്. അവരും മാസം തോറും സര്‍ക്കാരില്‍ നിന്നു പണം കൈപ്പറ്റുന്നു.


രാജി വെച്ചു പോകുന്നവര്‍ രാജിക്കുള്ള പ്രതിഭലമായി കിട്ടിയെന്നു ജനങ്ങള്‍ വിശ്വസിക്കുന്ന വന്‍‌തുകയില്‍നിന്നും ഒരു ചെറിയ ഓഹരി മാറ്റിവെച്ച്, ജനപ്രതിനിധി എന്ന നിലയില്‍ സര്‍ക്കാരില്‍ നിന്നുംഇതേവരെ കൈപ്പറ്റിയ തുക കൂടി തിരിച്ചടയ്ക്കുന്നതാണു മാന്യത. അതിനു തയാറല്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നിയമനിര്‍മാണം നടത്തേണ്ടിയിരിക്കുന്നു. ജനങ്ങളോടുള്ള കടമ നിറവേറ്റാത്ത ജനപ്രതിനിധികളുടെയെല്ലാം സ്വത്തുക്കള്‍ ഈ വിധത്തില്‍ കണ്ടുകെട്ടുമെന്നു വന്നാല്‍ മാത്രമേ ഇത്തരം ധിക്കാരങ്ങള്‍ അവസാനിക്കൂ.


ജനങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജനങ്ങള്‍ക്കു വേണ്ടി ഭരണം നടത്തുകയെന്ന ഉദാത്തമായ സങ്കല്പത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചില നേതാക്കള്‍. അക്കൂട്ടത്തിലേക്ക് ഇത്തരം രാജിനാടകങ്ങള്‍ കൂടിയാകുമ്പോള്‍ ജനങ്ങള്‍ അന്തിച്ചു നില്‍ക്കേണ്ടി വരുന്നു. നെയ്യാറ്റിന്‍കരയിലെ എംഎല്‍എ രാജി വച്ചാല്‍ നാടു തകരുകയൊന്നുമില്ല. പക്ഷേ, അവിടെ ഉപതെരഞ്ഞെടുപ്പു നടത്തേണ്ട സാഹചര്യം കാണാതിരുന്നുകൂടാ. അങ്ങനെ വരുമ്പോള്‍ എത്രയെത്ര ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക. അത് എവിടെ നിന്നു കണ്ടെത്തും? ജനങ്ങളുടെ നികുതിപ്പണം ഈ വിധത്തില്‍ നശിപ്പിച്ചു കളയുന്നതില്‍ എന്തെങ്കിലും ന്യായീകരണമുണ്ടോ?


പിറവത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് അവിടെ നിന്നുള്ള ജനപ്രതിനിധി മരിച്ച കാരണത്താലാണ്. അതില്‍ തെറ്റു പറയാനാവില്ല. മരണം ആരും കരുതിക്കൂട്ടി വരുത്തി വെക്കുന്നതല്ല. പക്ഷേ, ജനങ്ങളുമായി ഒരു വിധത്തിലും ബന്ധമില്ലാത്ത വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി തോന്നുമ്പോഴൊക്കെ സ്ഥാനത്യാഗം നടത്തുന്ന രീതി ആര്‍ക്കു വേണ്ടിയാണ്? പാര്‍ട്ടിയില്‍ എന്തെങ്കിലും പരിഗണന ഇല്ലാത്ത വ്യക്തിയായിരുന്നെങ്കില്‍ അദ്ദേഹത്തിനു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കുമായിരുന്നില്ലല്ലോ. അതെങ്കില്‍ ഓര്‍മിക്കാമായിരുന്നു. എംഎല്‍എയോ എംപിയോ ആകുന്നതോടെ ജനങ്ങള്‍ക്കു മീതേയാണ് തങ്ങളുടെ സ്ഥാനമെന്നു കരുതുന്ന ജനപ്രതിനിധികളില്‍ നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലെന്നതാണു വാസ്തവം. തികച്ചും ജനവിരുദ്ധമെന്നു തന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു.


കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുറത്തുവന്ന വന്‍ അഴിമതികളിലൂടെ ഭരണകര്‍ത്താക്കള്‍ കൈക്കലാക്കിയ പൊതുമുതല്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അധികാരം നില നിര്‍ത്തുന്നതിനാവശ്യമായ പ്രീണന നടപടികള്‍ക്കും കൂടി ഉപയോഗപ്പെടുത്തുന്നു എന്നത് സംശയലേശമന്യെ ഉറപ്പിക്കുന്ന സംഭവമായി ശെല്‍‌വരാജിന്റെ രാജി നാടകം


സ്വന്തം അധികാര കസേര സം‌രക്ഷിക്കുന്നതിനു വേണ്ടി സംസ്ഥാന രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ തരം താണ കുതിരക്കച്ചവടങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചിരിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ പൊതുജനം നിലവിലുള്ള ജനാധിപത്യ വ്യവസ്ഥിതിയെ തന്നെ അവിശ്വസിക്കാന്‍ നിര്‍ബന്ധിതരാകുന്നു.


തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ ചില ഉപാധികള്‍ക്കു വിധേയരായിരിക്കണമെന്നതിന്റെ സൂചനയാണ് ഇത്തരം നീക്കങ്ങള്‍. അടിയന്തരമായി നിയമഭേദഗതിയിലൂടെ ജനങ്ങള്‍ക്കുണ്ടാകുന്ന ഇത്തരം അനാവശ്യ സാമ്പത്തിക ഭാരങ്ങള്‍ ഒഴിവാക്കിയേ തീരൂ.
 

3 അഭിപ്രായ(ങ്ങള്‍):

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

തെരഞ്ഞെടുത്ത വോട്ടര്‍മാരെയും, പാര്‍ട്ടിയെയും ഒരുപോലെ വഞ്ചിച്ച ശെല്‍വരാജിനെ പോലെയുള്ള രാഷ്ട്രീയ യൂദാസുമാരെ സി.പി.എം നേരത്തെ തിരിച്ചറിയേണ്ടിയിരുന്നു.. !

പിഴവ് പാര്‍ട്ടിയുടേത്‌ കൂടിയാണ്..!

മണ്ടൂസന്‍ പറഞ്ഞു...

സ്വന്തം ആസനത്തിൽ ഒരാൽ മുളച്ചാൽ 'ഹായ് എന്തൊരു തണല് ' എന്ന് പറയുന്നവന്മാരെ കുറിച്ചൊക്കെ എന്ത് പറയാൻ ? 'അപ്പ കണ്ടവനെ അപ്പാ' ന്ന് വിളിക്കുന്നോരെ പറ്റി ഒന്നും പറയാനില്ല. ആശംസകൾ.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നാടിന്റെ ശരിക്കുമുള്ള അവലോകനങ്ങളാണല്ലോ ഭായുടെ ബ്ലോഗ്ഗിൽ അല്ലേ