2012, മാർ 7

പൊളിഞ്ഞു പോയത് രാഹുല്‍ മാജിക്

രാഹുല്‍ ഗാന്ധിയും സംഘവും രണ്ടു വര്‍ഷത്തോളമായി യുപിയില്‍ ക്യാമ്പു ചെയ്തു പരിശ്രമിച്ചത് ഈ മോശം ഫലത്തിനു വേണ്ടിയായിരുന്നില്ല. പക്ഷേ, ജനം രാഹുലിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയോ കോണ്‍ഗ്രസിനെ വിശ്വസിക്കുകയോ ചെയ്തില്ല. രാഹുല്‍ മാജിക് വെറും റോഡ് ഷോ മാത്രമായി മാറുകയും ചെയ്തു. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിലെത്തിയ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള ജനങ്ങളുടെ പ്രതിഷേധം കൂടിയാണ് പ്രതിഫലിച്ചത്.


പഞ്ചാബില്‍ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ തകര്‍ന്നതിനും കാരണം യുപിഎ സര്‍ക്കാരിന്റെ മങ്ങിയ പ്രതിഛായ തന്നെ. യുപിയില്‍ 2007ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 21 സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ സീറ്റുകളുടെ എണ്ണം നേട്ടമെന്നാണ് കോണ്‍ഗ്രസ് ആശ്വസിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ ഇവിടെ 22 മണ്ഡലങ്ങളില്‍ ജയിച്ചിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ കിട്ടിയത്ര സീറ്റുകള്‍ പോര.


രാഹുലിന്റെ സംഘടനാ പുനഃസംവിധാനവും ഹൈടെക് പ്രചാരണവും ജനങ്ങള്‍ തള്ളിക്കളഞ്ഞത് കോണ്‍ഗ്രസിനെ അമ്പരപ്പിക്കുന്നു. ഭാവി പ്രധാനമന്ത്രിയായി രാഹുലിനെ ഉയര്‍ത്തിക്കാണി്ക്കാന്‍ ഇനി പാര്‍ട്ടി വേഗം മുതിര്‍ന്നേക്കില്ല.


ടുജി അടക്കമുള്ള വന്‍ അഴിമതികളുടെ ഘോഷയാത്രയായിരുന്നു 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ജനങ്ങള്‍ കണ്ടത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ നിരവധി പദ്ധതികള്‍ കൊണ്ടുവന്ന ഒന്നാം യുപിഎ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമാണ് രണ്ടാം യുപിഎ രണ്ടാം സര്‍ക്കാരിന്റെ സ്ഥിതി. അതിനെതിരെ ഉയര്‍ന്ന പ്രതിഷേധം കൂടിയായി ഇതു മാറി.  ഉത്തര്‍പ്രദേശില്‍ മായാവതിയുടെ തന്നിഷ്ട  ഭരണത്തിനും അഴിമതിക്കുമെതിരായ ശക്തമായ ജനവികാരമുണ്ടായിരുന്നു. പഞ്ചാബില്‍ അകാലി-ബിജെപി സഖ്യ സര്‍ക്കാരിനെതിരായ ജനവികാരം മുതലെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയാത്തതിന് സംഘടനാപരമായ കാരണങ്ങളുണ്ടെങ്കിലും അവരല്ല പകരം വരേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിച്ചു.


രാസവളത്തിന്റെ വിലനിയന്ത്രണം എടുത്തുകളയുകയും സബ്‌സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്ത യുപിഎ സര്‍ക്കാരിന്റെ നടപടി കാര്‍ഷിക സംസ്ഥാനമായ പഞ്ചാബില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി. ഗോവയിലും കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയാണ് ജനവിധി. ബിജെപിയെ ജനം വരിച്ചത് അവരോടുള്ള താല്‍പര്യം കൊണ്ടോ അതോ കോണ്‍ഗ്രസിന്റെ വീഴ്ച മൂലമോ എന്നാണ് വ്യക്തമാകേണ്ടത്. മണിപ്പൂരില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസിക്കാനുള്ളത്. പക്ഷേ, യുപിയിലെയും പഞ്ചാബിലെയും നഷ്ടത്തിന് അതു പകരമാകുന്നേയില്ല.

കൂനിന്മേല്‍ കുരു:

അഞ്ചു സംസ്‌ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ പെട്രോളിന്റെ വില വര്‍ധിപ്പിക്കാന്‍ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഒരുങ്ങുന്നു. ലിറ്ററിന്‌ അഞ്ചുരൂപ വര്‍ധിപ്പിക്കാനാണു നീക്കം.


കടപ്പാട് - ബാലചന്ദ്രന്‍ ചീറോത്ത്, കേരളഭൂഷണം

2 അഭിപ്രായ(ങ്ങള്‍):

123Malayalee.com പറഞ്ഞു...

കൊള്ളാം കുഴപ്പമില്ല .. Please post to 123Malayalee.com Directory

മണ്ടൂസന്‍ പറഞ്ഞു...

ഉപ്പാപ്പ ആനപ്പാപ്പാനായിരുന്നൂ ന്ന് വച്ച് പേരക്കുട്ടിടെ കുണ്ടീലും തഴമ്പ് വേണോ ? അല്ല വേണോ ? ആശംസകൾ.