2011, നവം 21

ഈ അപകടഭീഷണി അവഗണിക്കരുത്

മലയാളികളെയാകെ ഭീതിയിലാഴ്ത്തുന്ന കണ്ടെത്തലാണ് കഴിഞ്ഞ ദിവസം ഇടുക്കിയില്‍ സന്ദര്‍ശനം നടത്തിയ ഭൗമശാസ്ത്ര സംഘത്തില്‍ നിന്നുണ്ടായത്. ഇടുക്കിയില്‍ റിക്ടര്‍ സ്‌കെയിലില്‍ ആറ് പോയിന്റ് വരെ തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങള്‍ ഉണ്ടായേക്കാമെന്ന അവരുടെ നിഗമനത്തെ നിസാരമെന്നു പറഞ്ഞ് തള്ളിക്കളയരുത്. അതീവ ഭൂകമ്പ സാധ്യതയുള്ള പ്രദേശമെന്നതിലുപരി, മുല്ലപ്പെരിയാര്‍ എന്ന പഴകിപ്പൊളിഞ്ഞ അണക്കെട്ടു നിലനില്‍ക്കുന്ന പ്രദേശമെന്ന പ്രത്യേകത കൂടി ഇടുക്കിക്കുണ്ട്.

ഒന്നേകാല്‍ നൂറ്റാണ്ടു പഴക്കമുള്ള അണക്കെട്ടിനെ, തമിഴ്‌നാടിനു വെള്ളം നല്‍കുന്ന പദ്ധതിയെന്ന ഒറ്റക്കാരണത്താല്‍ നിലനിര്‍ത്തുന്നത് വലിയൊരു ജനവിഭാഗത്തിന്റെ ജീവനു തന്നെ ഭീഷണിയാവുകയാണ്. പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ സകല നീക്കങ്ങളെയും എതിര്‍ത്ത് തമിഴ്‌നാട് നടത്തുന്ന നീക്കങ്ങള്‍ യഥാര്‍ത്ഥത്തില്‍ മലയാളക്കരയോടുള്ള വെല്ലുവിളിയായിത്തന്നെ കാണേണ്ടിയിരിക്കുന്നു. കോടിക്കണക്കായ ജനങ്ങളെയും അവരുടെ ജീവിത സമ്പാദ്യങ്ങളെയുമെല്ലാം മേലേയാണ് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കു ലഭിക്കുന്ന ജലം എന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട്. മലയാളികളെ കൂട്ടത്തോടെ കൊന്നിട്ടാണെങ്കിലും തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കുകയെന്ന തികച്ചും മനുഷ്യത്വ വിരുദ്ധമായ സമീപനം അവര്‍ തിരുത്തേണ്ടിയിരിക്കുന്നു. ഇതിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.

കഴിഞ്ഞ ദിവസം ഇടുക്കിയില്‍ ഭൂകമ്പബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുളള സംഘം മുന്നോട്ടുവച്ച ചില നിര്‍ദേശങ്ങളുണ്ട്. അത് അണക്കെട്ടിനെ സംബന്ധിച്ചുള്ളതല്ല.  കേരളത്തില്‍ ഭൂചലന സാധ്യതയേറിയ രണ്ട് സോണുകളിലൊന്നാണ് ഇടുക്കി, കോട്ടയം ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന മേഖല. തൃശൂര്‍ തലപ്പള്ളി വടക്കാഞ്ചേരി പ്രദേശങ്ങളും ഇത്തരത്തില്‍ ഭൂചലനസാധ്യതയേറിയതാണ്. ഇത്തരം പ്രദേശത്തെ വീടുകള്‍ ഭൂചലനത്തെ പ്രതിരോധിക്കാനുള്ള ശേഷിയോടെ നിര്‍മ്മിച്ചാല്‍ ഭൂചലനത്തിന്റെ ആഘാതം ഒഴിവാക്കാനാകുമെന്നാണു സംഘത്തിന്റെ അഭിപ്രായം. ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന് ഉടനടി കണ്ടെത്തേണ്ടിയിരിക്കുന്നു.

കണ്ടെത്തലുകളും വിദഗ്ധാഭിപ്രായവുമെല്ലാം മുടക്കം കൂടാതെ തുടരുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തു നിന്നു വലിയ നടപടികളൊന്നും കാണുന്നില്ല. ഭൂചലനം അഴിച്ചുവിടുന്ന തരംഗംമൂലം ഉയര്‍ന്ന ജലവിതാനത്തിലുണ്ടാക്കുന്ന ഓളം അണക്കെട്ടിനെ എങ്ങനെ ബാധിക്കുമെന്ന കാര്യം ഇതുവരെ പഠനവിധേയമാക്കിയിട്ടില്ല എന്നതു തന്നെയാണ് സര്‍ക്കാരിന്റെ അലംഭാവത്തിന്റെ പ്രധാന ഉദാഹരണം.  ഇടുക്കി പദ്ധതിയുടെ ഭാഗമായ ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച്ഡാമായ ഇടുക്കി അണക്കെട്ടും ചെറുതോണി, കുളമാവ് അണക്കെട്ടുകളും കാലപ്പഴക്കത്താല്‍ ദുര്‍ബലമായ മുല്ലപ്പെരിയാര്‍ അണക്കെട്ടും സ്ഥിതിചെയ്യുന്ന മേഖലയിലാണ് തുടര്‍ച്ചയായി ഭൂചലനങ്ങള്‍ ഉണ്ടാകുന്നത്.

മൂന്നുമാസത്തിനിടെ തുടര്‍ ചലനങ്ങള്‍ ഉള്‍പ്പെടെ 20 ഓളം  തവണ ഇവിടെ ഭൂമി കുലുക്കമുണ്ടായി. സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ആറ് വലിയ ഭൂചലനങ്ങളും ഇടുക്കി ജില്ലയിലായിരുന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 300 കിലോമീറ്റര്‍ ചുറ്റളവില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ അണക്കെട്ടിനെ ഗുരുതരമായി ബാധിക്കുമെന്ന റൂര്‍ക്കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദഗ്ധര്‍ 2007-ല്‍ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ട് മാത്രമാണ് ആധികാരിക രേഖയായി സര്‍ക്കാരിനു മുന്നിലുള്ളത്. അണക്കെട്ടിനുസമീപം വന്‍ പ്രഹരശേഷിയുള്ള എട്ടും ലഘുവായ 22 ഉം ഭ്രംശമേഖലകളുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഭൂചലനങ്ങള്‍ക്ക് എപ്പോഴും സാധ്യതയുള്ളതാണ് ഈ ഭ്രംശമേഖലകള്‍. ഇത്തരം ഒരു റിപ്പോര്‍ട്ടു മാത്രമാണുള്ളതെങ്കിലും അതിന്മേല്‍ നടപടിക്ക് ആരും മുന്നിട്ടിറങ്ങിക്കാണുന്നില്ല.

സുര്‍ക്കിയും ചുണ്ണാമ്പും കല്ലുംകൊണ്ട് മുല്ലപ്പെരിയാറില്‍ ഡാം പണിയുമ്പോള്‍ ഇവിടുത്തെ ഭൂചലനസാധ്യത മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞിരുന്നില്ല. അതിനുള്ള സൗകര്യങ്ങള്‍ അന്നുണ്ടായിരുന്നില്ലതാനും. അതുകൊണ്ടു തന്നെയാവാം അവിടെ അണക്കെട്ടു നിര്‍മിച്ചത്. പിന്നീട് ഇത്തരമൊരു പഠനം നടന്നതിനെ തമിഴ്‌നാടിനു വെള്ളം നല്‍കാതിരിക്കാനുള്ള അടവാണെന്ന തരത്തില്‍ ചിത്രീകരിക്കുന്നത് ആത്മഹത്യാപരമാണെന്ന കാര്യം മാത്രം എല്ലാവരും ഓര്‍മിക്കുന്നത് നന്നായിരിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടു പൊട്ടിയാല്‍ കേരളത്തിനു മാത്രമല്ല ദുരിതമുണ്ടാവുകയെന്നെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ തിരിച്ചറിയണം.

കേരളത്തില്‍ ഭൂകമ്പമുണ്ടാവുമെന്ന് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ആരും കരുതിയിരുന്നില്ല. ഭൂകമ്പസാധ്യത തീരെയില്ലാത്ത പ്രദേശമാണിതെന്ന് വിശ്വസിക്കപ്പെട്ടു പോരികയും ചെയ്തു.എ്ന്നാല്‍, 1998-നു ശേഷം ആ ചിത്രം മാറി. ഇപ്പോഴാകട്ടെ, അതീവ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയിലാണു കേരളത്തിന്റെ സ്ഥാനം.ഇടുക്കിയില്‍ ഭൂകമ്പമാപിനികള്‍ സ്ഥാപിക്കുമെന്നാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സര്‍ക്കാര്‍ കാര്യങ്ങളുടെ പതിവു മുറയിലായിക്കൂടാ. ഭൂകമ്പമോ പ്രകൃതിദുരന്തങ്ങളോ മുന്നറിയിപ്പു നല്‍കി വരുന്നതല്ല. അക്കാരണത്താല്‍ത്തന്നെ ഒരു ദിവസം പോലും വൈകാതെ ഇതു സ്ഥാപിക്കാനാണു ശ്രമിക്കേണ്ടത്. അതിനു ഫണ്ടില്ലെന്ന പതിവു പല്ലവി ഉയര്‍ന്നുകൂടാ. ഇതില്‍ മന്ത്രി തന്നെ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ബില്‍ഡിംഗ് മെറ്റീരിയല്‍സ് പ്രമോഷന്‍ ആന്‍ഡ് ടെക്‌നോളജി കൗണ്‍സില്‍ നടത്തിയ പഠനത്തില്‍ കേരളത്തിലെ ഭൂകമ്പ സാധ്യത 60 ശതമാനത്തിന് മുകളിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സീസ്മിക് മേഖലയില്‍ രണ്ടില്‍ ഉള്‍പ്പെട്ടിരുന്ന കേരളം ഇപ്പോള്‍ നാലിലേക്ക് കടന്നിട്ടുമുണ്ട്.് ഇതെല്ലാം പരിഗണിച്ചുളള അടിയന്തര തീരുമാനങ്ങളാണുണ്ടാകേണ്ടത്.മുല്ലപ്പെരിയാര്‍ എന്ന അണക്കെട്ടിനെ ചുറ്റിപ്പറ്റി മാത്രം ചിന്തിക്കരുത്. സങ്കുചിതമായ വാദങ്ങളെല്ലാം മാറ്റിവച്ച് അപകടകരമായ അണക്കെട്ട് ഉടനടി പൊളിച്ചു മാറ്റാന്‍ തീരുമാനമുണ്ടാകണം.

കോടതിയുടെയോ കേന്ദ്രസര്‍ക്കാരിന്റെയോ അടുത്ത് പരാതിയുമായി പോവുകയല്ല ഇന്ത്യക്കാരെ സ്‌നേഹിക്കുന്നവര്‍ ചെയ്യേണ്ടത്. ജനങ്ങള്‍ക്കിടയില്‍ കൂട്ടമരണം വിതച്ചേക്കാവുന്ന ഒരു അണക്കെട്ട് നിലനില്‍ക്കുന്ന ഓരോ ദിവസവും അപകടാവസ്ഥ അധികരിക്കുന്നു. ഇതു മുന്‍കൂട്ടി കണ്ടറിയാത്തവരല്ല രണ്ടു സംസ്ഥാനങ്ങളിലും കേന്ദ്രത്തിലുമിരുന്നു ഭരിക്കുന്നത്.

മുല്ലപ്പെരിയാര്‍ പൊളിക്കാന്‍ എതിര്‍പ്പുള്ളവരെ കുടുംബസമേതം അണക്കെട്ടിനോടു ചേര്‍ന്ന് കേരള അതിര്‍ത്തിയില്‍ നിര്‍ബന്ധിതമായി താമസിപ്പിക്കുക. അവരും കുടുംബങ്ങളും ആദ്യം ഒഴുകിപ്പോകട്ടെ. അവിടെ തീരും എല്ലാ പ്രശ്‌നവും.

3 അഭിപ്രായ(ങ്ങള്‍):

faisu madeena പറഞ്ഞു...

അവര്‍ക്ക് അവരുടെ കൃഷിയാണ് വലുത് ..നമ്മുടെ ജീവന് വലിയ വിലയൊന്നും ഇല്ല ...

നമുക്ക് സന്തോഷ്‌ പണ്ഡിത്തിന്റെ സിനിമയെ കുറിച്ച് ചര്‍ച്ചകള്‍ നടത്താം ..നമ്മുടെ വലിയ പ്രശ്നം അതാണല്ലോ ..കഷ്ട്ടം ..അറിഞ്ഞു കൊണ്ട് ഒരു വലിയ ദുരന്തത്തിന് കാത്തിരിക്കാം ..

നിരക്ഷരൻ പറഞ്ഞു...

ഒരു ജനത എന്ത് അർഹിക്കുന്നുവോ അത് അവർക്ക് കിട്ടിയിരിക്കും. കാത്തിരുന്ന് കാണുക തന്നെ, ക്ഷമിക്കണം...അനുഭവിക്ക തന്നെ.

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

കുറേ മാസങ്ങള്‍ക്കു മുന്‍പ് മറ്റാ​രുടേയോ പോസ്റ്റില്‍ - ഞാന്‍ കമന്റായി രേഘപ്പെടുത്തിയ ഒരഭിപ്രായം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്നു വാദിക്കുകയും ജലനിരപ്പു താഴ്ത്തുന്നതിനെയും പുതിയ ഡാം നിര്‍മ്മിക്കുന്നതിനെയും എതിര്‍ക്കുന്ന തഴ്നാട് സര്‍ക്കാരിനോടും പുണ്ണാക്കുമാടന്മാരായ അവിടത്തെ ചില രാഷ്ട്രീയ നേതാക്കളോടും അവര്‍ക്കു വേണ്ടി കോടതിയില്‍ വാദിക്കുന്ന കാലമാടന്മാരായ വക്കീലന്മാരോടും ഒരു അഭിപ്രായം, നിസഹായനായ ഒരു മലയാളിയുടെ അവസാന അഭിപ്രായം പറഞ്ഞോട്ടേ? എന്തായാലും മുല്ലപ്പെരിയാര്‍ ഡാം തകരുകയോ ദുരന്തമുണ്ടാക്കുകയോ ഇല്ലെന്ന് നിങ്ങള്‍ക്ക് നൂറു ശതമാനം ഉറപ്പാണ് അതിനാല്‍ തന്നെ പുതിയ ഡാം കെട്ടണ്ട ആവശ്യം ഇല്ല പുതിയ ഡാം കെട്ടാന്‍ നിങ്ങള്‍ അനുവദിക്കുകയുമില്ല. അങ്ങനെയെങ്കില്‍ പുതിയ ഡാമിനു ചിലവാക്കാന്‍ വെച്ചിരുന്ന പണം ഉപയോഗിച്ച് ഞങ്ങള്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കല്‍ക്കെട്ടിനു മുന്നിലായി പ്രകൃതി രമണീയമായ പ്രദേശത്ത് നിങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ ആഡംബര വസതികള്‍ നിര്‍മിച്ചു നല്‍കാം. അവിടെ അവന്ന് കുടുംബസമേതം സ്ഥിരമായി താമസിക്കാന്‍ ധൈര്യം കാട്ടുക ആദ്യം. എന്നിട്ടാകാം ബാക്കി വാദങ്ങള്‍.

മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലായി ചത്തു മലക്കുന്ന 35 ലക്ഷം പീറ മലയാളികളോടൊപ്പം ഒരു ലക്ഷത്തിലധികം വരുന്ന നിങ്ങളുടെ രത്തത്തിന്‍ രത്തമാന അന്‍പുടയ തമിള്‍ മക്കളും ഒലിച്ചു പോകും എന്നു മനസിലാക്കുക.