2011, നവം 12

അപ്പന്‍ വേലി ചാടിയാല്‍......

മന്ത്രി ഗണേഷ് കുമാറിന്റെ പത്തനാപുരം പ്രസംഗം ചര്‍ച്ചാ വിഷയമാകുകയും നിയമസഭയിലും പുറത്തും എല്ലാവരും ഒന്നടങ്കം പ്രതിഷേധിക്കുകയും അപലപിക്കുകയും ആപല്‍ബാന്ധവനായ ചെന്നിത്തല പോലും കൈവിടുകയും ചെയ്തതിനേതുടര്‍ന്ന് മന്ത്രി ഗണേഷ് കുമാര്‍ പത്രസമ്മേളനം നടത്തി വന്ദ്യ വയോധികനായ പ്രതിപക്ഷ നേതാവിനെ മ്ലേഛമായ ഭാഷയില്‍ അപമാനിച്ചതില്‍ ഘേദം പ്രകടിപ്പിക്കുകയുണ്ടായല്ലോ.

വിവാദ (അധിക?)പ്രസംഗം ചാനലുകളിലൂടെ പരസ്യമാകുകയും പകുതി-സാംസ്കാരിക മന്ത്രിയുടെ സാംകാരിക ഔന്നത്യം ചര്‍ച്ചാവിഷയമാകുകയും ചെയ്തതോടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് സാംസ്കാരിക മന്ത്രിയും തോഴന്മാരും സ്ത്രീകളെ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച കേസിന്റെ വിശദാംശങ്ങളടക്കം അന്ന് പത്രത്തില്‍ വന്നത് മാധ്യമങ്ങള്‍ വീണ്ടും പുന: പസിദ്ധീകരിക്കുകയും ചെയ്തു.

ഗത്യന്തരമില്ലാതെയാണെങ്കിലും മാപ്പുപറഞ്ഞ മന്ത്രി ഗണേഷ് കുമാര്‍ തന്റെ വികട സരസ്വതീ വിളയാട്ടത്തെ വിശദീകരിച്ചത് പ്രതിപക്ഷ നേതാവ് വീയെസ് അച്യുതാനന്ദന്‍ തന്റെ പിതാവിനെ വേട്ടയാടുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്ത അഴിമതിക്കേസില്‍ പോലും കക്ഷിചേര്‍ന്നു ശിക്ഷിപ്പിച്ചെന്നും വീണ്ടും പ്രസ്താവനകളിലൂടെ പീഠിപ്പിക്കുന്നെന്നും ഒക്കെ പരിതപിച്ചുകൊണ്ടാണ്,  തനിക്കൊരു പിതാവുണ്ടെന്നും ജയിലില്‍ കിടക്കുന്ന തന്റെ പിതാവിനെ ഓര്‍ത്തപ്പോളാണ് വീയെസ്സിനെ "കാമഭ്രാന്തന്‍" എന്നും മറ്റും വിളിച്ചതെന്ന് പ്രസ്തുത പത്ര സമ്മേളനത്തില്‍ അദ്ദേഹം പറയുകയുണ്ടായി.

ഈ വാര്‍ത്ത കണ്ട ഞാനും നിങ്ങളും കടുത്ത കണ്‍ഫ്യൂഷനിലായി, എങ്ങിനെയാണ് സ്വന്തം പിതാവിനെ ഓര്‍മ്മിക്കുമ്പോള്‍ ഒരാള്‍ക്ക് ആദരണീയനായ ഒരു ജന നേതാവിനെ അതും സ്ത്രീ പീഡകര്‍ക്കെതിരേ സന്ധിയില്ലാതെ പോരാടുന്ന ഒരു വന്ദ്യ വയോധികനെ "കാമഭ്രാന്തന്‍" എന്നു വിശേഷിപ്പിക്കാനാവുക?

ഈ സന്ദേഹത്തിനുള്ള ഉത്തരം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കൊച്ചി അമ്രിതാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മന്ത്രി "ലോനപ്പന്‍ നമ്പാടന്റെ ആത്മകഥയായ സഞ്ചരിക്കുന്ന വിശ്വാസി" യുടെ നാല്‍പത്തി നാലാം പേജ് വായിച്ചാല്‍ ലഭിക്കും. നമ്മുടെ വനം മന്ത്രി ഇങ്ങനെ ഒരു വിശദീകരണം നടത്തി നമ്മെയൊക്കെ കണ്‍ഫ്യൂഷനിലാക്കും എന്നു മുങ്കൂട്ടി കണ്ട മാതിരി അത്ര കൃത്യമായ ഉത്തരമാണ് നമ്പാടന്‍ മാഷ് തന്റെ ആത്മകഥയില്‍ ചേര്‍ത്തിരിക്കുന്നത്.

കേരള സമൂഹത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ട് കാലത്ത് നടമാടിയ പല വഞ്ചനകളും രാഷ്ട്രീയ മത സംഘടനകളുടെ അവിശുദ്ധ ബാന്ധവങ്ങളും അണിയറക്കഥകളും തുറന്നെഴുതിയിരിക്കുന്നു നമ്പാടന്‍ മാഷ് തന്റെ ആത്മകഥയില്‍. സാധിക്കുമെങ്കില്‍ ഡീസീ ബുക്സ് 2011 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം വാങ്ങി ആദ്യന്തം വായിക്കുക. പുസ്തകം ലഭിക്കാന്‍ സാധ്യതയില്ലാത്തവര്‍ക്കായി മാത്രം അതിന്റെ നാല്‍പത്തിനാലാം പേജ് മാത്രം ചുവടേ ചേര്‍ക്കുന്നു.





ഈ കുറിപ്പ് അല്‍പ്പം താമസിച്ചുപോയി എന്നറിയാം. ആയതിനാല്‍ താമസിച്ചതിന് ക്ഷമാപണം നടത്തുന്നു. ഒഴിവാക്കാനാവാത്ത ചില തിരക്കുകള്‍ മൂലം ബ്ലോഗ് എഴുതുന്നതിനു സമയം ക്ണ്ടെത്താന്‍ സാധിക്കാതെ വന്നതാണ് കാരണം.

2 അഭിപ്രായ(ങ്ങള്‍):

faisu madeena പറഞ്ഞു...

ഇതൊന്നു വാങ്ങി വായിക്കണമല്ലോ ...

റിഷ് സിമെന്തി പറഞ്ഞു...

കുറച്ച് വൈകിയെങ്കിലും സാരമില്ല..Better late than never എന്നല്ലേ?.നല്ല അപ്പനും മോനും..