2011, ജൂൺ 3

കൈയേറ്റം

ഉദ്യോഗസ്‌ഥര്‍ തെരഞ്ഞെടുപ്പിന്റെ ആലസ്യത്തില്‍ അമര്‍ന്നപ്പോള്‍ മൂന്നാര്‍ വീണ്ടും കൈയേറ്റലോബിയുടെ പിടിയില്‍. ഇടതുസര്‍ക്കാര്‍ നിയോഗിച്ച ദൗത്യസംഘം ഒഴിപ്പിച്ചതടക്കമുള്ള സ്‌ഥലത്താണു കൈയേറ്റം തകൃതിയായത്‌.

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതുമുതല്‍ കൈയേറ്റമാഫിയയും റിസോര്‍ട്ട്‌ ലോബിയും മൂന്നാര്‍ വീതിച്ചെടുക്കാന്‍ കച്ചകെട്ടിയിറങ്ങിയിരുന്നു. ഇരുമുന്നണിയിലെയും രാഷ്‌ട്രീയപ്രമുഖര്‍ ഇതിന്‌ ഒത്താശ ചെയ്‌തതോടെയാണു 'തെക്കന്‍ കാശ്‌മീര്‍' വീണ്ടും കൈയേറ്റക്കാരുടെ പിടിയിലമര്‍ന്നത്‌. നിരവധി തവണ ഒഴിപ്പിച്ച പാര്‍വതിമല മുതല്‍ മാട്ടുപ്പെട്ടി, കുണ്ടള ഡാമുകള്‍വരെ കൈയേറ്റം നീണ്ടു. സര്‍വേ നമ്പര്‍ 912-ല്‍ പോലീസ്‌ ക്യാമ്പിനു സമീപം സ്‌ഥലം കൈയേറി ഇരുനൂറോളം വീടുകളാണു നിര്‍മിച്ചത്‌.

പലതവണ നടപടിക്കു മുതിര്‍ന്നെങ്കിലും രാഷ്‌ട്രീയസമ്മര്‍ദം വിലങ്ങുതടിയായി. മൂന്നാഴ്‌ച മുമ്പു കൈയേറ്റം ഒഴിപ്പിച്ച പാര്‍വതിമലയില്‍ വീണ്ടും ഏഴു കുടിലുകള്‍ ഉയര്‍ന്നു.

ആദ്യ മൂന്നാര്‍ദൗത്യം മുതല്‍ നിരവധി തവണ ഒഴിപ്പിച്ചിട്ടും കൈയേറ്റം പൂര്‍ണമായി തടയാന്‍ അധികൃതര്‍ക്കായിട്ടില്ല. തമിഴ്‌നാട്‌ ഭരിക്കുന്ന എ.ഡി.എം.കെയുടെവരെ ഒത്താശയുണ്ടത്രേ കൈയേറ്റത്തിന്‌. 30 ഏക്കറോളം കൈയേറിയിട്ടുണ്ട്‌.

പ്രദേശവാസികളുടെ നേതൃത്വത്തില്‍ വ്യാപകകൈയേറ്റം നടക്കുന്നതു മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളുടെ പരിസരത്താണ്‌. അണക്കെട്ടുകളിലേക്ക്‌ ഇറക്കിവരെ കടകള്‍ നിര്‍മിച്ചാണു കൈയേറ്റം. ഇവ മറിച്ചുവിറ്റു ലക്ഷങ്ങള്‍ കൊയ്യുന്ന സംഘം ബോട്ടിംഗിനും വിഘാതമാകുന്നു. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ രണ്ടുദിവസം കുണ്ടളയില്‍ ബോട്ടിംഗ്‌ മുടങ്ങിയിരുന്നു.

മാട്ടുപ്പെട്ടിയില്‍ പാതയോരം കൈയേറി നിര്‍മിക്കുന്ന ഒരു ഷെഡിന്‌ ഒരുലക്ഷം രൂപവരെ വാങ്ങി മറിച്ചുവില്‍ക്കുമ്പോള്‍ കുണ്ടളയില്‍ 50,000 രൂപവരെയാണ്‌.

പാതയോരം കൈയേറിയതിനാല്‍ ഗതാഗതവും തടസപ്പെടുന്നു. വൈദ്യുതി ബോര്‍ഡിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥലമായിരുന്നിട്ടും ഇതിനെതിരേ നടപടിയില്ല. ടൗണ്‍ കേന്ദ്രീകരിച്ചു കൈയേറ്റത്തിനെതിരേ നടപടി എടുത്തിരുന്നപ്പോഴും പരിസരപ്രദേശങ്ങളിലേക്ക്‌ ആരും എത്തിനോക്കിയിരുന്നില്ല. ചിന്നക്കനാലില്‍ ആനയിറങ്കല്‍ ഡാമിന്റെ വൃഷ്‌ടിപ്രദേശത്തും വിലക്കുഭാഗത്തും വന്‍തോതില്‍ ഭൂമി കൈയേറി.

വിലക്കില്‍ സെന്റിന്‌ എട്ടുലക്ഷം രൂപവരെ വിലമതിക്കുന്ന പ്രദേശങ്ങളാണു കൈയേറ്റലോബി കൈവശപ്പെടുത്തിയത്‌. ഗ്യാപ്‌ റോഡില്‍ റവന്യൂഭൂമിയിലൂടെ റോഡ്‌ വെട്ടി.

വനത്തിനുള്ളില്‍ ഏറുമാടങ്ങള്‍ സ്‌ഥാപിച്ചും ഇവര്‍ ലക്ഷങ്ങള്‍ കൊയ്യുന്നു. സിങ്കുകണ്ടത്ത്‌ അടുത്തകാലത്ത്‌ ഏക്കറുകള്‍ തിരിച്ചു കൈയേറ്റം നടന്നു. പാപ്പാത്തിച്ചോലയില്‍ ഷണ്‍മുഖവിലാസം മുതല്‍ കുളുക്കുമലവരെ 3000 ഏക്കര്‍ കൈവശപ്പെടുത്തിയ കാഞ്ഞിരപ്പള്ളിക്കാരനെതിരേയും നടപടിയില്ല.

ടൗണിലും ഇപ്പോള്‍ കൈയേറ്റം വ്യാപകമാണ്‌. കഴിഞ്ഞ സര്‍ക്കാര്‍ വിതരണത്തിനായി മാറ്റിവച്ച ഭൂമിയും കൈയേറി. എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ 4300 പേര്‍ക്കു ഭൂമി വിതരണം ചെയ്‌തിരുന്നു. 30,000 പേരുടെ പട്ടികയും തയാറാക്കി. വനത്തിനു നടുക്ക്‌ കുറ്റ്യാര്‍വാലിയില്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമി താമസയോഗ്യമല്ലത്രേ. മണ്ണിടിച്ചിലിനും സാധ്യതയേറെ. എന്നിട്ടും അഞ്ചോളം പ്ലോട്ട്‌ എറണാകുളം സ്വദേശികള്‍ ലക്ഷങ്ങള്‍ മുടക്കി കൈവശപ്പെടുത്തി.


വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)