2011, മേയ് 30

അധികാരത്തിന്റെ ഇടനാഴികളില്‍ ദല്ലാളന്‍മാര്‍ തിക്കിത്തിരക്കുന്നു

ഭരണം മാറിയതോടെ അധികാരത്തിന്റെ ഇടനാഴികളില്‍ ദല്ലാളന്‍മാര്‍ തിക്കിത്തിരക്കുന്നു. ഉദ്യോഗസ്‌ഥനിയമനങ്ങള്‍ മുതല്‍ അന്തര്‍ദേശീയ കരാറുകള്‍വരെ ശരിപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞാണു ദല്ലാള്‍മാരുടെ വിളയാട്ടം. തലസ്‌ഥാനത്തെ ഹോട്ടലുകളില്‍ ക്യാമ്പ്‌ ചെയ്‌താണ്‌ ഇവരുടെ പ്രവര്‍ത്തനം. ഐ.എ.എസ്‌, ഐ.പി.എസ്‌, പഴ്‌സണല്‍ സ്‌റ്റാഫ്‌ നിയമനങ്ങളില്‍ കൈകടത്തിയാണു രാഷ്‌ട്രീയ ഇടനിലക്കാര്‍ സജീവമായത്‌.

ഇടതുഭരണകാലത്ത്‌ ഉപേക്ഷിച്ച പദ്ധതികള്‍ ശരിപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞാണ്‌ ഇവര്‍ മാഫിയകളെ സമീപിക്കുന്നത്‌.

ചില മന്ത്രിമാരുടെ പഴ്‌സണല്‍ സ്‌റ്റാഫില്‍ രാഷ്‌ട്രീയദല്ലാള്‍മാരുടെ സില്‍ബന്തികള്‍ നുഴഞ്ഞുകയറിക്കഴിഞ്ഞു. തലസ്‌ഥാനത്തെ ഒരു സ്വര്‍ണക്കച്ചവടക്കാരനും രംഗത്തുണ്ട്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒരു മന്ത്രിയുടെ സ്‌റ്റാഫിലുണ്ടായിരുന്ന ഇയാള്‍ അദ്ദേഹത്തെ പറ്റിച്ചു കോടികള്‍ തട്ടി.

യു.ഡി.എഫ്‌.സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഇയാള്‍ വീണ്ടും അടുക്കള കാബിനറ്റില്‍ വിചാരിപ്പുകാരനായി മാറിയിട്ടുണ്ട്‌. ഡി.ജി.പിയെ നിലനിര്‍ത്തുന്നതു മുതല്‍ അണ്ടര്‍ സെക്രട്ടറിയുടെ അടുത്തൂണ്‍വരെ തന്റെ വിരല്‍ത്തുമ്പിലാണെന്നാണു സ്വര്‍ണക്കച്ചവടക്കാരന്റെ അവകാശവാദം. അബ്‌കാരി മാഫിയയും അവസരം മുതലെടുക്കാനിറങ്ങി. ബാര്‍ ലോബിക്കുവേണ്ടി ബിവറേജസ്‌ കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ ഏഴുമണിക്കു പൂട്ടിക്കാമെന്നു പറഞ്ഞാണ്‌ മറ്റൊരു പ്രമുഖന്‍ രംഗത്തുള്ളത്‌. ഇതിന്റെ പേരില്‍ ബാറുകാരില്‍നിന്നു പിരിവു തുടങ്ങിയതായാണു വിവരം.

സിവില്‍ സപ്ലൈസ്‌ കോര്‍പറേഷനെ കുത്തുപാളയെടുപ്പിച്ച ഒരു കള്ളക്കടത്തുകാരനും ദല്ലാളായി രംഗത്തുണ്ട്‌. ഒരു മന്ത്രിക്കു വകുപ്പുണ്ടാക്കിക്കൊടുത്തതു താനാണെന്നാണ്‌ അവകാശവാദം. രണ്ടു ഗ്രൂപ്പായി പോരിനൊരുങ്ങുന്ന കരാറുകാറില്‍ ഒരു വിഭാഗത്തെ അമര്‍ച്ച ചെയ്യാനാണു കഴിഞ്ഞ എല്‍.ഡി.എഫ്‌ മന്ത്രിമാര്‍ അകറ്റിനിര്‍ത്തിയ ഇയാളുടെ ശ്രമം. കോണ്‍ഗ്രസില്‍ ഇയാള്‍ക്ക്‌ ആഴത്തില്‍ വേരുകളുണ്ട്‌.

കലക്‌ടര്‍, എസ്‌.പി. തുടങ്ങിയവരെയൊക്കെ വിരട്ടിനിര്‍ത്താന്‍ ദല്ലാള്‍മാര്‍ നീക്കം തുടങ്ങി. ആരോഗ്യവകുപ്പ്‌ ഡയറക്‌ടര്‍ക്കു പഴ്‌സണല്‍ അസിസ്‌റ്റന്റിനെ നിയമിക്കുന്നതില്‍വരെ ഇവര്‍ കൈകടത്തുന്നു.

വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)