2011, മേയ് 28

ചെറുകിട വിപണിയും കുത്തകകള്‍ക്ക്‌

റീട്ടെയില്‍ മേഖലയിലേക്കുള്ള വന്‍കിടക്കാരുടെ വരവ്‌ രാജ്യത്ത്‌ വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

സംഘടിത, അസംഘടിത മേലയിലായി ഏതാണ്ട്‌ ഒന്നരക്കോടി ചെറുകിട ഉല്‍പന്ന വിപണനകേന്ദ്രങ്ങള്‍ രാജ്യത്തുള്ളത്‌. ഇവയുടെ അടച്ചുപൂട്ടലായിരിക്കും സര്‍ക്കാരിന്റെ പുതിയ നീക്കം വഴി ഉണ്ടാകുക. വന്‍കിടക്കാരുടെ വരവോടെ റോഡരികിലെ പഴം, പച്ചക്കറി വില്‍പ്പനക്കാര്‍ മുതല്‍ ചെറിയ കടകള്‍ വരെ പൂട്ടിപ്പോകും. കോടിക്കണക്കിനു സാധാരണക്കാരുടെ അന്നം മുട്ടുകയായിരിക്കും ഫലം.

രാജ്യത്തെ വ്യാപാര മേഖലയില്‍ നിക്ഷേപമുള്ള ഇന്ത്യന്‍ കുത്തകകളായ റിലയന്‍സ്‌, മഹീന്ദ്ര, ആദിത്യ ബിര്‍ള, ഭാരതി തുടങ്ങിയ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ളതും ലൈസന്‍സുള്ളതുമായ സംഘടിത മേഖലയ്‌ക്ക് ആറു ശതമാനം വിപണി മാത്രമാണു കൈവശമുള്ളത്‌.

ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട്‌ ഏറെക്കാലമായി നീങ്ങുന്ന അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട്‌ നിലവില്‍ ഭാരതി എന്റര്‍പ്രൈസസുമായി ചേര്‍ന്ന്‌ അഞ്ചു മൊത്തവിതരണ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്‌. ടെസ്‌കോ ഒന്നും. റീട്ടെയില്‍ മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചാല്‍ ഉടന്‍തന്നെ ഇന്ത്യയിലുടനീളം 100 ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുമെന്നു വാള്‍മാര്‍ട്ട്‌ വ്യക്‌തമാക്കിയിട്ടുമുണ്ട്‌.

45,000 കോടി ഡോളര്‍ വരുന്ന ഇന്ത്യന്‍ വിപണി വിദേശ കുത്തകകള്‍ക്കു തുറന്നുകൊടുക്കരുതെന്നായിരുന്നു 2006ലെ എ.ഐ.സി.സി. സമ്മേളനം മുന്നോട്ടുവച്ച പ്രമേയം. എന്നാല്‍ വിലക്കയറ്റം നിയന്ത്രിക്കാനെന്ന പേരില്‍ വിദേശ കുത്തകകളെ ആനയിക്കാനാണ്‌ ഇപ്പോള്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

കാര്‍ഷിക മേഖലയില്‍നിന്നു സാധാരണക്കാരെ മാറ്റിനിര്‍ത്തുന്നതിനുള്ള നീക്കങ്ങളും ഉന്നതതല സമിതിയുടെ കീഴില്‍ രൂപം കൊള്ളുന്നുണ്ട്‌. ഇപ്പോള്‍ നിലവിലുള്ള അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ്‌ മാര്‍ക്കറ്റിംഗ്‌ കമ്മിറ്റി (എ.പി.എം.സി) നിയമം പരിഷ്‌കരിക്കണമെന്നതാണ്‌ ഇതിലൊന്ന്‌.

ഉപഭോക്‌താക്കളും ഉല്‍പാദകരും തമ്മിലുള്ള അന്തരം കുറച്ച്‌ വില നിയന്ത്രിക്കുകയാണു വേണ്ടതെന്നും സംസ്‌ഥാന സര്‍ക്കാരുകള്‍ ഇതു നടപ്പാക്കണമെന്നുമാണു സമിതി ശിപാര്‍ശ ചെയ്യുന്നത്‌. ഇപ്പോള്‍ത്തന്നെ റിലയന്‍സ്‌ അടക്കമുള്ള കമ്പനികള്‍ കര്‍ഷകരില്‍നിന്നു നേരിട്ട്‌ ഉല്‍പന്നങ്ങള്‍ വാങ്ങി തങ്ങളുടെ ഔട്ട്‌ലെറ്റുകള്‍ വഴി വില്‍ക്കുന്നുണ്ട്‌. ഇതു സാധാരണ കച്ചവടക്കാരെ വിപണിയില്‍നിന്നു പുറത്താക്കും.

കുത്തക കമ്പനികള്‍ കര്‍ഷകരില്‍നിന്നു വന്‍തോതില്‍ ഉല്‍പന്നങ്ങള്‍ ശേഖരിച്ചു പൂഴ്‌ത്തിവയ്‌ക്കുന്നതു ക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കുകയും ചെയ്യും. ഇന്ത്യന്‍ കുത്തക കമ്പനികളുടെ പൂഴ്‌ത്തിവയ്‌പാണു വിലക്കയറ്റത്തിനു കാരണമെന്ന്‌ ആരോപണമുണ്ട്‌. അമേരിക്കയിലേതുപോലെ കുത്തകള്‍ക്കായി കാര്‍ഷിക മേഖല തുറന്നുകൊടുക്കാനും കരാര്‍ കൃഷി വ്യാപിപ്പിക്കാനുമാണു പുതിയ നിര്‍ദേശത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.

വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)