2011, മേയ് 31

2ജി: സി.എ.ജി. റിപ്പോര്‍ട്ടിനെ യു.പി.എ. എതിര്‍ക്കുന്നു

2ജി സ്‌പെക്‌ട്രം ഇടപാടില്‍ രാജ്യത്തിന്‌ 1.76 ലക്ഷം കോടി രൂപ നഷ്‌ടമുണ്ടായെന്ന സി.എ.ജിയുടെ കണ്ടെത്തല്‍ സ്‌പെക്‌ട്രം അഴിമതി അന്വേഷിക്കുന്ന ജെ.പി.സിയിലെ യു.പി.എ. അംഗങ്ങള്‍ ചോദ്യം ചെയ്യുന്നു. സി.എ.ജി. തലവന്‍ വിനോദ്‌ റായിയില്‍ നിന്ന്‌ തെളിവെടുത്തപ്പോഴാണ്‌ ജെ.പി.സിയിലെ കോണ്‍ഗ്രസ്‌, ഡി.എം.കെ. അംഗങ്ങള്‍ സി.എ.ജിയുടെ കണ്ടെത്തലിനെ ചോദ്യം ചെയ്‌തത്‌. ഇതോടെ, 2ജി സ്‌പെക്‌ട്രം അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം കൂടുതല്‍ ശക്‌തിപ്പെട്ടു.

ആദ്യം വരുന്നവര്‍ക്ക്‌ ആദ്യമെന്ന നയം ടെലികോം മേഖലയില്‍ സ്വീകരിച്ചത്‌ കേന്ദ്ര സര്‍ക്കാരാണെന്ന വാദം തെളിവെടുപ്പിനിടെ യു.പി.എ. അംഗങ്ങള്‍ ഉന്നയിച്ചു. മറ്റൊരു രീതിയില്‍ സ്‌പെക്‌ട്രം ലൈസന്‍സ്‌ വില്‍പ്പന നടത്തിയിരുന്നെങ്കില്‍ ഇത്ര ലാഭം ലഭിക്കുമായിരുന്നു എന്ന തരത്തില്‍ സി.എ.ജി കണക്കു കുട്ടല്‍ നടത്തിയതു ശരിയാണോ എന്നാണ്‌ യു.പി.എ. അംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചത്‌. ഈ രീതിയില്‍ സര്‍ക്കാരിന്റെ നയത്തെ ചോദ്യം ചെയ്യാന്‍ സി.എ.ജിക്ക്‌ അധികാരമുണ്ടോയെന്ന കാര്യവും ഉയര്‍ന്നു. ബി.ജെ.പി നേതാവ്‌ മുരളി മനോഹര്‍ ജോഷി അധ്യക്ഷനായ പി.എ.സി. സ്‌പെക്‌ട്രം അഴിമതി സംബന്ധിച്ച്‌ പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത്‌ യു.പി.എ. അംഗങ്ങളെ ചൊടിപ്പിച്ചിരുന്നു. പി.എ.സി യോഗം തടസപ്പെടുത്തുന്നതു വരെ തര്‍ക്കം എത്തി. ഇതേ തുടര്‍ന്നാണ്‌ ജെ.പി.സി. അന്വേഷണത്തിലൂടെ സ്‌പെക്‌ട്രം പ്രശ്‌നത്തില്‍ തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചതെന്നാണു സൂചന. ബി.ജെ.പിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എന്‍.ഡി.എ. സര്‍ക്കാരിന്റെ കാലം മുതലുള്ള ടെലികോം നയം പരിശോധിക്കാനും ജെ.പി.സി. തീരുമാനിച്ചിട്ടുണ്ട്‌.

എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലിരുന്ന 1998 മുതല്‍ ടെലികോം മേഖലയുമായി ബന്ധപ്പെട്ട സി.എ.ജി. റിപ്പോര്‍ട്ടുകളും അനുബന്ധ റിപ്പോര്‍ട്ടുകളും സംബന്ധിച്ച്‌ വിനോദ്‌ റായി സമിതി മുമ്പാകെ വിശദീകരിച്ചു. 2000-ല്‍ സി.എ.ജി. സമര്‍പ്പിച്ച ആറാമത്തെ റിപ്പോര്‍ട്ട്‌, 2004ലെ രണ്ടാം റിപ്പോര്‍ട്ട്‌, 2006ലെ ഒന്‍പതാം റിപ്പോര്‍ട്ട്‌, 2010ലെ റിപ്പോര്‍ട്ട്‌ എന്നിവ ഇന്നലെ സമിതി അംഗങ്ങള്‍ പരിശോധിച്ചു. സി.എ.ജിയുടെ കരടു റിപ്പോര്‍ട്ടിന്‌ മന്ത്രാലയങ്ങള്‍ നല്‍കിയ മറുപടി, സി.എ.ജി. റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച ശേഷം സര്‍ക്കാര്‍ എടുത്ത നടപടിയുടെ റിപ്പോര്‍ട്ട്‌ തുടങ്ങിയവയും ഇന്നലെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഈ രേഖകള്‍ സമര്‍പ്പിക്കാന്‍ സി.എ.ജിക്ക്‌ ഒരു ദിവസം കുടി അനുവദിച്ചു.

ജെ.പി.സി അടുത്ത യോഗം ചേരുന്ന ജൂണ്‍ ഏഴ്‌, എട്ട്‌ തീയതികളില്‍ സി.ബി.ഐ, റവന്യൂ ഇന്റലീജന്‍സ്‌, എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റ്‌ എന്നിവരില്‍ നിന്ന്‌ തെളിവെടുക്കും. തുടര്‍ന്ന്‌ ആരെയൊക്കെ സാക്ഷികളാക്കി വിസ്‌തരിക്കണമെന്ന കാര്യം ഏഴിനു തീരുമാനിക്കുമെന്ന്‌ ജെ.പി.സി. അധ്യക്ഷന്‍ പി.സി. ചാക്കോ അറിയിച്ചു. ജെ.പി.സി അംഗം കൂടിയായ മുന്‍ ധനമന്ത്രി യശ്വന്ത്‌ സിന്‍ഹ സമിതിക്കു മുമ്പാകെ സാക്ഷിയായി ഹാജരാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യം ചര്‍ച്ച ചെയ്‌തു തീരുമാനിക്കുമെന്നും ചാക്കോ വ്യക്‌തമാക്കി. പ്രധാനമന്ത്രിയില്‍ നിന്ന്‌ തെളിവെടുപ്പു നടത്തണമെന്ന്‌ സമിതിയില്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. മുന്‍ ടെലികോം മന്ത്രിമാര്‍, മുന്‍ സെക്രട്ടറിമാര്‍, സ്‌പെക്‌ട്രം ലൈസന്‍സ്‌ ലഭിച്ച കമ്പനി മേധാവികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന്‌ തെളിവെടുപ്പ്‌ നടത്താനാണ്‌ സമിതി ആലോചിക്കുന്നത്‌. എന്നാല്‍ ഓഗസ്‌റ്റില്‍ തന്നെ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ള സാഹചര്യത്തില്‍ ഈ പട്ടിക ചെറുതാക്കാനാണ്‌ ആലോചിക്കുന്നതെന്നും ചാക്കോ പറഞ്ഞു.

വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)