2011, മാർ 26

മലമ്പുഴ: ബി.ജെ.പി. പിന്മാറ്റം ആര്‍ക്കുവേണ്ടി?

മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ മത്സരിക്കുന്നതിലൂടെ ദേശീയ ശ്രദ്ധനേടുന്ന മലമ്പുഴയില്‍ ബി.ജെ.പി. പാര്‍ട്ടി സ്‌ഥാനാര്‍ഥിയെ വേണ്ടെന്നുവച്ചത്‌ വോട്ട്‌ കച്ചവടത്തിന്‌? ജില്ലാ നേതാക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള ഒരു വോട്ടു കച്ചവടമാണ്‌ ഇതിന്റെ പിന്നിലെന്നും പറയുന്നു.

മലമ്പുഴ ജനതാദള്‍(യു)വിനു നല്‍കാനാണ്‌ തീരുമാനം. ബി.ജെ.പിക്ക്‌ വേരോട്ടം കുറഞ്ഞതുകൊണ്ടോ ജനതാദള്‍(യു)വിനു സ്വാധീനമുള്ളതുകൊണ്ടോ അല്ല ഈ തീരുമാനമെന്നതാണു സംശയമുണ്ടാക്കുന്നത്‌.

ഇതുവരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മലമ്പുഴ മണ്ഡലത്തില്‍നിന്നു പാര്‍ട്ടിക്ക്‌ ലഭിച്ച ഏറ്റവും കൂടിയ വോട്ട്‌ 1991-ല്‍ ടി. ചന്ദ്രശേഖരന്‍ നേടിയ 7,675 ആണ്‌. 96-ല്‍ മത്സരിച്ച എന്‍. ശിവരാജന്‌ 5423 വോട്ടാണു ലഭിച്ചത്‌. 2001 ല്‍ വീണ്ടും മത്സരിച്ച ചന്ദ്രശേഖരന്‌ 5190 വോട്ടുകൊണ്ടു തൃപ്‌തിപ്പെടേണ്ടിവന്നു. 2006-ല്‍ കര്‍ഷകമോര്‍ച്ചയുടെ സംസ്‌ഥാന പ്രസിഡന്റായിരുന്ന പി.ജെ. തോമസിനെയാണു പാര്‍ട്ടി മലമ്പുഴയില്‍ നിയോഗിച്ചത്‌. തോമസിന്‌ 4384 വോട്ടാണ്‌ ലഭിച്ചത്‌.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സി.കെ. പത്മനാഭന്‌ മലമ്പുഴയില്‍ 9498 വോട്ട്‌ ലഭിച്ചു. 2004 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ സി. ഉദയഭാസ്‌കറിന്‌ മലമ്പുഴയില്‍ നിന്നും ഇരുപത്തി മൂവായിരത്തോളം വോട്ടും ലഭിച്ചിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും മെച്ചപ്പെട്ട പ്രകടനമായിരുന്നു. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പുതുപ്പരിയാരം, മലമ്പുഴ, പുതുശേരി പഞ്ചായത്തുകളില്‍ അംഗങ്ങളെ വിജയിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്‌. അകത്തേത്തറയിലും എലപ്പുള്ളിയിലും നിലവിലുണ്ടായിരുന്ന അംഗങ്ങള്‍ പരാജയപ്പെട്ടത്‌ ചുരുക്കം വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു.

മലമ്പുഴയേക്കാള്‍ മോശം പ്രകടനം കാഴ്‌ച്ചവച്ച മണ്ഡലങ്ങളിലും ബി.ജെ.പി. മത്സരിക്കുന്നുണ്ട്‌. അതില്‍ പ്രധാനം ചിറ്റൂരാണ്‌. 2006 ല്‍ ഇവിടെ പാര്‍ട്ടിക്ക്‌ ലഭിച്ചത്‌ 3374 വോട്ടാണ്‌. സി.പി.എമ്മുമായി സംഘര്‍ഷം പതിവായ മേഖലയുമാണ്‌ മലമ്പുഴ. ഇപ്പോഴത്തെ കര്‍ഷകമോര്‍ച്ച സംസ്‌ഥാന അധ്യക്ഷന്‍ ടി. ചന്ദ്രശേഖരന്‍ മണ്ഡലത്തിലെ വോട്ടറാണ്‌. മുമ്പ്‌ മണ്ഡലത്തില്‍ കൂടുതല്‍ വോട്ട്‌ നേടിയതും ചന്ദ്രശേഖരന്‍ മത്സരിച്ചപ്പോഴായിരുന്നിട്ടും ഇത്തവണ പാര്‍ട്ടിയുടെ പിന്മാറ്റം ദുരൂഹത വര്‍ധിപ്പിക്കുന്നു.